Headlines

ശബരിമല സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ്; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. സ്വര്‍ണപ്പാളിയിലെ തൂക്കക്കുറവ് അന്വേഷിച്ച് മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ചീഫ് വിജിലന്‍സ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം. സത്യം പുറത്തുവരട്ടെയെന്ന് കോടതി വ്യക്തമാക്കി.

സ്വര്‍ണപാളിയുടെ ഭാരവുമായി ബന്ധപ്പെട്ട് കോടതി ചില സംശയങ്ങള്‍ ഉന്നയിച്ചു. 2019 ല്‍ ദ്വാരപ്പാലക പാളി സ്വര്‍ണ്ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഉണ്ടായിരുന്നത് 42 കിലോ ആയിരുന്നു. തിരികെ കൊണ്ടുവന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നു. നാല് കിലോ കുറവ് മെഹസറില്‍ കാണുന്നു. വിചിത്രമായ കാര്യമാണിത് – കോടതി നിരീക്ഷിച്ചു. സാന്നിധാനത്ത് എത്തിച്ചപ്പോള്‍ വീണ്ടും തൂക്കം പരിശോധിച്ചില്ല എന്നും കോടതി വ്യക്തമാക്കി. അത് എങ്ങനെ സംഭവിച്ചു എന്ന് കോടതി ചോദിച്ചു. പെട്രോള്‍ ആണെങ്കില്‍ കുറവ് സംഭവിക്കാം ഇത് സ്വര്‍ണം അല്ലെയെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, ദ്വാരപാലക ശില്‍പ്പത്തിനായി താന്‍ നല്‍കിയ താങ്ങുപീഠം പിന്നീട് കണ്ടിട്ടില്ലെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. പരാതിപ്പെടാനില്ലെന്നും വിജിലന്‍സിനെ വിവരങ്ങള്‍ അറിയിക്കുമെന്നും സ്‌പോണ്‍സര്‍ ട്വന്റിഫോറിനോട് പറഞ്ഞു. കോവിഡ് സമയത്ത് രണ്ടാമത് ഒരു താങ്ങുപീഠം കൂടി നിര്‍മ്മിച്ചു നല്‍കി.

അളവ് വ്യത്യാസം കാരണം ഇത് ഉപയോഗിച്ചിരുന്നില്ല. ചോദിച്ചപ്പോള്‍ കൊണ്ടുവന്ന ആളുടെ കയ്യില്‍ തന്നെ തിരിച്ചയച്ചു എന്ന് അറിയിച്ചു. പിന്നീട് ഇതിനെക്കുറിച്ചൊന്നും ചോദിക്കാന്‍ പോയില്ല. ദ്വാരപാലക പാളിയുടെ അറ്റകുറ്റ പണികള്‍ക്ക് ഹൈക്കോടതിയുടെ അനുമതി വേണമെന്ന് അറിയില്ലായിരുന്നു. വിജിലന്‍സ് സംഘത്തിന് മുന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കും – അദ്ദേഹം പറഞ്ഞു.