Headlines

ഡോണള്‍ഡ് ട്രംപ് ലണ്ടനില്‍; സ്റ്റാന്‍ഡ്‌സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ലണ്ടനിലെത്തി. സ്റ്റാന്‍ഡ്‌സ്റ്റെഡ് വിമാനത്താവളത്തില്‍ ട്രംപിനും, ഭാര്യ മെലാനിയയ്ക്കും സ്വീകരണം നല്‍കി. ചാള്‍സ് രാജാവ്, ഭാര്യ കാമില , ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തുണ്ട്.

ഇന്ന് രാത്രി വിന്‍ഫീല്‍ഡ് ഹൗസിലായിരിക്കും ഇരുവരും തങ്ങുക. നാളെ വിന്‍ഡ്സര്‍ കൊട്ടാരത്തില്‍ വച്ചാണ്് ചാള്‍സ് മൂന്നാമന്‍ രാജാവുമായി ട്രംപ് കൂടിക്കാഴ്ച നടത്തുക. 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1988ല്‍ ചാള്‍സ് രാജകുമാരന്‍ ഡോണള്‍ഡ് ട്രംപിന്റെ അതിഥിയായി ഫ്‌ളോറിഡയിലെ ട്രംപിന്റെ സ്വകാര്യ വസതിയില്‍ താമസിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബറില്‍ അഗ്നിക്കിരയായതിന് ശേഷം പുനര്‍നിര്‍മിച്ച പാരീസിലെ പ്രശസ്തമായ നേത്രദാം കത്തീഡ്രലിലെ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കുമ്പോഴാണ് ട്രംപും ചാള്‍സ് രാജകുമാരനും തമ്മില്‍ അവസാനമായി കണ്ടത്. എലിസബത്ത് രാജ്ഞി അന്ത്യവിശ്രമം കൊള്ളുന്നയിടത്ത് ട്രംപും പത്‌നിയും റീത്ത് സമര്‍പ്പിക്കും.

നാളെയാണ് കെയര്‍ സ്റ്റാര്‍മറുമായുള്ള കൂടിക്കാഴ്ച. ‘നാളെ ഒരു വലിയ ദിവസമായിരിക്കും’ എന്നാണ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ്.

ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചാര്‍ളി കെര്‍ക്കിന്റെ കൊലപാതകം, ട്രംപിന് നേരെ തുടര്‍ച്ചയായി നടക്കുന്ന വധശ്രമങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.