എ ഐ ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണമില്ലെന്ന് കോടതി വ്യക്തമാക്കി.
സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയിൽ 132 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വീഡി സതീശന്റെ ആരോപണം. ടെൻഡർ നടപടികൾ കൃത്യമായി പാലിക്കാതെയാണ് എസ്ആർഐടിയ്ക്ക് കരാർ നൽകിയതെന്നും പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. എന്നാൽ ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാർ മതിയായ രേഖകൾ ഹാജരാക്കി ഇല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം അംഗീകരിക്കാനാവില്ലാണ് നിലപാട്.
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെൻഡർ നടപടികൾ പൂർത്തീകരിച്ചതെന്നാണ് സർക്കാർ നൽകിയ മറുപടി. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രതിപക്ഷ നേതാവിന്റെ ഹർജി തള്ളിയത്.