‘പാര്‍ലമെന്റില്‍ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയാര്‍’ ; കിരണ്‍ റിജിജു

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയാറെന്ന് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. ഒരു വിഷയത്തില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറില്ലെന്നും സഭ സുഗമമായി നടത്താന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പുനല്‍കി. തിങ്കളാഴ്ചയാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്നത്. സര്‍വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള സുപ്രധാന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. സഭയുടെ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ ഏകോപനം ഉണ്ടായിരിക്കണം – അദ്ദേഹം വ്യക്തമാക്കി.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങള്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം പദ്ധതിയിടുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. പുറത്തല്ല, പാര്‍ലമെന്റിനകത്ത് സര്‍ക്കാര്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വതന്ത്രമായ സംവാദത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും റിജിജു ഊന്നിപ്പറഞ്ഞു. പ്രധാനപ്പെട്ട വിഷയങ്ങള്‍ ഉണ്ടാകുമ്പോഴെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വര്‍ഷകാല സമ്മേളനത്തില്‍ 17 ബില്ലുകള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയ്ക്കിടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും പറഞ്ഞു. നിയമങ്ങളെയും പാര്‍ലമെന്ററി പാരമ്പര്യത്തെയും വിലമതിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

51 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള 54 പ്രതിനിധികളാണ് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തത്. എന്‍ഡിഎ, യുപിഎ (ഇന്ത്യ ബ്ലോക്ക്), സ്വതന്ത്രര്‍ തുടങ്ങി എല്ലാ വിഭാഗം പാര്‍ട്ടികളും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റിജിജു പറഞ്ഞു. യോഗത്തെ ക്രിയാത്മകമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.