Headlines

ഗുഡ്ബൈ പറയാൻ ഒരുങ്ങി ആന്ദ്രേ റസ്സൽ; ഓസ്‌ട്രേലിയക്ക് എതിരായ ആദ്യ രണ്ട് T20 മത്സരങ്ങൾക്ക് ശേഷം വിരമിക്കും

വെസ്റ്റ് ഇൻഡീസ് ഓൾ റൗണ്ടർ ആന്ദ്രേ റസ്സൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഓസ്‌ട്രേലിയക്ക് എതിരായുള്ള T20 മത്സരത്തിന്റെ സ്‌ക്വാഡിൽ ഇടം നേടിയ റസ്സൽ ആദ്യ രണ്ട് മത്സരങ്ങൾ മാത്രമേ കളിക്കുകയുള്ളു. പിന്നീട്, സെന്റ് കിറ്റ്‌സ് & നെവിസിൽ എന്നിവിടങ്ങളിൽ വച്ച് നടക്കുന്ന അവസാന മൂന്ന് ടി20 മത്സരങ്ങളിൽ റസ്സലിന് പകരക്കാരനായി മാത്യു ഫോർഡിനെ തിരഞ്ഞെടുത്തു. ആദ്യ രണ്ട് മത്സരങ്ങൾ നടക്കുക റസ്സലിന്റെ സ്വന്തം നാടായ ജമൈക്കയിലെ സബീന പാർക്കിൽ.

വെസ്റ്റ് ഇൻഡീസിനായി 84 ടി20 മത്സരങ്ങളിൽ നിന്ന് 1078 റൺസും 61 വിക്കറ്റുകളും നേടിയ റസ്സൽ, 2012 ൽ ശ്രീലങ്കയെയും 2016 ൽ ഇംഗ്ലണ്ടിനെയും ടി20 ലോകകപ്പ് ഫൈനലുകളിൽ പരാചയപെടുത്തി കിരീടം നേടിയ ടീമിലെ അംഗമായിരുന്നു. ആഗോള ഫ്രാഞ്ചൈസി സർക്യൂട്ടിൽ 561 ടി20 മത്സരങ്ങളിൽ നിന്ന് 168.31 സ്ട്രൈക്ക് റേറ്റിൽ 9316 റൺസ് നേടിയ അദ്ദേഹം 485 വിക്കറ്റുകളും നേടിയിട്ടുണ്ട്.

വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നേട്ടങ്ങളിലൊന്നാണെന്നും മറ്റുള്ളവർക്ക് പ്രചോദനമാകാനും വിധത്തിൽ തന്റെതായ ഒരു അടയാളം മെറൂൺ നിറത്തിൽ (വിൻഡീസ് ജേഴ്സിയിൽ) നൽകണം എന്നും ആഗ്രഹിക്കുന്നതായി അദ്ദേഹം തന്റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു.

മറ്റൊരു വിൻഡീസ് യുഗമായിരുന്ന നിക്കൊളാസ് പൂരാന്റെ വിരമിക്കൽ വാർത്തയും ആരാധകർക്ക് ഇടയിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ വിൻഡീസ് ഓൾ റൗണ്ടർ കൂടിയായ ആന്ദ്രേ റസ്സൽ തന്റെ വിരമിക്കൽ തീരുമാനം പങ്കുവെച്ചത്.