Headlines

‘ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ കാലതാമസമുണ്ടായി’; വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഡോ. ഹാരിസിനെ തള്ളാതെ

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ചുള്ള ഡോ. ഹാരിസ് ഹസന്റെ വെളിപ്പെടുത്തലില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകില്ല. ഡോ. ഹാരിസിനെ തള്ളാതെയാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതി റിപ്പോര്‍ട്ട്. ഉപകരണങ്ങള്‍ വാങ്ങുന്നതിലും അറ്റകുറ്റപണി നടത്തുന്നതിലും കാലതാമസം നേരിട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

സങ്കീര്‍ണ നടപടികള്‍ രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്നാണ് വിദഗ്ധ സമിതി കണ്ടെത്തിയിരിക്കുന്നത്. നടപടി ക്രമങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെ ആവശ്യകത റിപ്പോര്‍ട്ട് ഊന്നിപ്പറയുന്നു. എന്നിരിക്കിലും ഡോക്ടര്‍ പറഞ്ഞ കാര്യങ്ങളില്‍ പൂര്‍ണമായും വസ്തുത ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. സംവിധാനത്തിലെ പാളിച്ചകള്‍ മറ്റ് വകുപ്പ് മേധാവികളും ചൂണ്ടിക്കാട്ടിയത് റിപ്പോര്‍ട്ടിലുണ്ട്. സ്ഥാപന മേധാവികളുടെ സാമ്പത്തിക അധികാരം കൂട്ടണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു.

വിദഗ്ധസമിതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.ഡിഎംഇ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. ഉപകരണങ്ങളും മരുന്നും വാങ്ങുന്ന കാര്യത്തില്‍ അടക്കം മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. ആലപ്പുഴ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.