Headlines

ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക നല്‍കിയത് വമ്പന്‍ വാഗ്ദാനങ്ങള്‍

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ യുഎസ്, ഇറാന്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിഎന്‍എന്‍ ആണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായും സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

സിവിലിയന്‍ ആണവ പദ്ധതി നിര്‍മ്മിക്കുന്നതിന് ഇറാന് 30 ബില്യണ്‍ ഡോളറിന്റെ സഹായം, ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ അയവുവരുത്തല്‍, വിദേശബാങ്ക് അക്കൗണ്ടുകളിലുള്ള ഇറാന്റെ ആറ് ബില്യണ്‍ ഡോളര്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അമേരിക്ക മുന്നാട്ടു വച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കവേ തന്നെ അണിയറയില്‍ അമേരിക്ക ഇറാനുമായി ചര്‍ച്ച നടത്തി വരികയായിരുന്നുവെന്നും വെടിനിര്‍ത്തലിനുശേഷം അത് തുടര്‍ന്നുവെന്നും സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുറേനിയം സമ്പുഷ്ടീകരണം നടത്താന്‍ ഇറാനെ അനുവദിക്കില്ലെന്ന അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ലെന്നും സിഎന്‍എന്‍. ഇറാന്റെ ആണവപദ്ധതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക നേരിട്ട് നല്‍കില്ലെന്നും അറബ് രാജ്യങ്ങള്‍ വഹിക്കണമെന്നുമാണ് നിലപാടെന്നും വിവരം.

അതേസമയം, അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ പദ്ധതിയില്ലെന്നാണ് ഇറാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയുടെ പ്രതികരണം. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ വരുത്തിയെന്നും അരാഗ്ച്ചി പറഞ്ഞു. ഇറാന്‍ ആക്രമണ വിവരങ്ങള്‍ ചോര്‍ത്തിയത് ഡെമോക്രാറ്റ്‌സെന്ന് ഡോണള്‍ഡ് ട്രംപ് ആരോപിച്ചു. ഇറാനെ ചര്‍ച്ചകളിലേക്ക് തിരികെയെത്തിക്കാന്‍ അമേരിക്ക വാഗ്ദാനങ്ങള്‍ മുന്നോട്ടുവച്ചതായാണ് സി എന്‍ എന്‍ റിപ്പോര്‍ട്ട്.