എം.സ്വരാജിന് മുന്നണിക്ക് പുറത്തുളള അധിക വോട്ടുകൾ ലഭിച്ചില്ലെന്ന് സിപിഐഎം.
സംഘടനാ ദൗർബല്യങ്ങളും രാഷ്ട്രീയ സാഹചര്യവും തോൽവിക്ക് കാരണമായെന്നാണ് വിലയിരുത്തൽ.
പുറത്ത് നിന്ന് നേതാക്കളെത്തിയ ശേഷമാണ് പല പ്രദേശങ്ങളിലും കമ്മിറ്റികൾ സജീവമായത്. അതുവരെ പ്രവര്‍ത്തനം ശരിയായിരുന്നില്ലെന്ന അഭിപ്രായവുമുണ്ട്.
അൻവർ യുഡിഎഫ് സ്പോൺസേർഡ് സ്ഥാനാർഥിയാണെന്നാണ് സിപിഐഎം സംസ്ഥാന സമിതിയിയുടെ വിലയിരുത്തൽ. ആര്യാടൻ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ എൽഡിഎഫിലേക്ക് ഒഴുകുന്നത് തടയാനാണ് അൻവറിനെ സ്ഥാനാർഥിയായി ഉപയോഗിച്ചതെന്നും സിപിഐഎം ആരോപിക്കുന്നു.
നേരത്തെ നിലമ്പൂരിൽ എം.സ്വരാജിൻെറ വ്യക്തിപ്രഭാവത്തിന് വോട്ട് ലഭിച്ചില്ലെന്ന് സിപിഐയും വിലയിരുത്തിയിരുന്നു. മുന്നണിയുടെ അടിസ്ഥാന വോട്ടുകൾക്ക് അപ്പുറമുളള വോട്ടുകൾ ലഭിച്ചില്ലെന്നാണ്
പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവിൻെറ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരം
സംബന്ധിച്ച് വ്യത്യസ്ത നിരീക്ഷണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ നിലമ്പൂർ
തോൽവി ആഴത്തിൽ പഠിക്കാനാണ് സിപിഎയുടെ തീരുമാനം.
അടിസ്ഥാന വോട്ടുകൾക്കപ്പുറത്തേക്ക് കടക്കാൻസ്ഥാനാർഥിക്കും മുന്നണിക്കും കഴിഞ്ഞില്ല.
ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ യുഡിഎഫിന്റെ വോട്ട് വർധിക്കണമായിരുന്നു. അതുണ്ടായില്ലെന്ന് മാത്രമല്ല, പി.വി അൻവറിന് നല്ല വോട്ട് ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ആഴത്തിൽ പഠിക്കേണ്ട ഫലമാണ് നിലമ്പൂരിൽ ഉണ്ടായതെന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൻെറ വിലയിരുത്തൽ.
നേതാക്കൾ ഓരോ മേഖലയിലും കേന്ദ്രീകരിച്ച് പ്രവർത്തിച്ചത് ഗുണം ചെയ്തില്ലെന്ന വിമർശനവും സിപിഐയിലുണ്ട്. വോട്ടർമാരുമായി നേരിട്ട് ബന്ധമുളള പ്രാദേശിക നേതാക്കൾ പിന്തളളപ്പെട്ടുവെന്നാണ്
വിമർശനം.