Headlines

കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവന് പുറത്തേക്കും: കേരള സർവകലാശാല സെനറ്റ് ഹാളിലെ പരിപാടിയിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: വിവാദമായ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവന് പുറത്തെ വേദിയിലും സ്ഥാപിച്ചു. അടിയന്തരാവസ്ഥയുടെ അൻപത് ആണ്ടുകൾ എന്ന പേരിൽ ശ്രീ പദ്മനാഭ സേവാസമിതി കേരള സർവകലാശാലയുടെ സെനറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ആർഎസ്എസ് അനുകൂല സംഘടനയാണിത്. ഈ ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേകർ പങ്കെടുക്കുന്നുണ്ട്.

എന്നാൽ ചിത്രം മാറ്റണമെന്ന് പരിപാടിയിൽ പങ്കെടുക്കുന്ന സർവകലാശാല രജിസ്ട്രാറും പൊലീസും നിലപാടെടുത്തിരിക്കുകയാണ്. എന്നാൽ ഈ ആവശ്യം അംഗീകരിക്കില്ലെന്നാണ് സംഘാടകരുടെ നിലപാട്. ആർഎസ്എസ് നേതാവ് കാ ഭാ സുരേന്ദ്രൻ്റെ പുസ്തക പ്രകാശനം ഈ ചടങ്ങിൽ നടക്കുന്നുണ്ട്. സ്ഥലത്ത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽ കണ്ട് പൊലീസ് സുരക്ഷാ വിന്യാസം കൂട്ടി. സെനറ്റ് ഹാളിനും പരിസരത്തും വൻ പൊലീസ് വിന്യാസമുണ്ട്.