ചരിത്ര നടപടി; ശക്തിയിലൂടെ സമാധാനം ഉണ്ടാകട്ടെ’; ഇറാനെ ആക്രമിച്ച അമേരിക്കയെ പ്രശംസിച്ച് ബെഞ്ചമിന്‍ നെതന്യാഹു

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്രംപിനോട് നെതന്യാഹു നന്ദി അറിയിച്ചു. വീഡിയോ സ്‌റ്റേറ്റ്‌മെന്റ് ആയാണ് പ്രതികരണം.

അഭിനന്ദനങ്ങള്‍ പ്രസിഡന്റ് ട്രംപ്. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കാനുള്ള നിങ്ങളുടെ ധീകരമായ തീരുമാനം ചരിത്രത്തെ മാറ്റിമറിക്കും. ഓപ്പറേഷന്‍ റൈസിങ് ലയണില്‍ ഇസ്രയേല്‍ അത്ഭുതകരമായ കാര്യങ്ങള്‍ ചെയ്തു. എന്നാല്‍ ഇന്ന് രാത്രി നടത്തിയ നീക്കത്തിലൂടെ ഇതിനെല്ലാം അപ്പുറമുള്ള കാര്യമാണ് അമേരിക്ക ചെയ്തത്. ലോകത്തെ മറ്റൊരു രാജ്യത്തിനും ചെയ്യാന്‍ കഴിയാത്തത് അവര്‍ ചെയ്തു – അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തെ, ആയുധങ്ങളെ ട്രംപ് നിഷേധിച്ചുവെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയെ സമാധാനത്തിലേക്ക് നയിക്കുന്ന നടപടിയെന്നും നെതന്യാഹു പറഞ്ഞു. ശക്തിയിലൂടെ സമാധാനം എന്ന് ട്രംപും ഞാനും എപ്പോഴും പറയാറുണ്ട്. ആദ്യം ശക്തികാണിക്കാനും പിന്നീട് സമാധാനത്തിനുമാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ഇന്ന് രാത്രി ട്രംപ് ഇന്ന് രാത്രി, പ്രസിഡന്റ് ട്രംപും അമേരിക്കയും വളരെയധികം ശക്തിയോടെ പ്രവര്‍ത്തിച്ചു. പ്രസിഡന്റ് ട്രംപ്, ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു. ഇസ്രയേലിലെ ജനങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു. അമേരിക്കയേയും ഇസ്രയേലിനേയും ഞങ്ങളുടെ അചഞ്ചലമായ സഖ്യത്തെയും തകര്‍ക്കാനാകാത്ത വിശ്വാസത്തെയും ദൈവം അനുഗ്രഹിക്കട്ടെ – നെതന്യാഹു പറഞ്ഞു.

ഫോര്‍ഡോ, നതാന്‍സ്, എസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചത്. അമേരിക്കയുടെ എല്ലാ വിമാനങ്ങളും ഇറാന്‍ വ്യോമാതിര്‍ത്തിക്ക് പുറത്താണെന്നും അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പ്രതികരിച്ചു.