Headlines

ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്; കനത്ത മഴ തുടരും, നാളെയും അവധി; കുട്ടനാട്ടിൽ അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജില്ലാ അടിസ്ഥാനത്തിലുള്ള കാലാവസ്ഥ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പാണ് ഇന്ന് വൈകിട്ട് പുറപ്പെടുവിച്ചത്. അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കാൻ ജനങ്ങൾ തയ്യാറാകണമെന്ന് അറിയിച്ചിട്ടുണ്ട്.

രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് തുടരും. മൂന്ന് ജില്ലകളിൽ കൂടി യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടായി. മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.യെല്ലോ അലർട്ട് പുറപ്പെടുവിച്ച ഇടങ്ങളിൽ മഴക്കെടുതിയിൽ ജാഗ്രത വേണമെന്നും നിർദ്ദേശമുണ്ട്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കോഴിക്കോട്, മലപ്പുറം, വയനാട്, തൃശ്ശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലേർട്ടാണ്. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്.
കുട്ടനാട് താലൂക്കിൽ നാളെയും അവധി പ്രഖ്യാപിച്ചു. കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ഈ അധ്യയന വർഷം ഇതുവരെ ഏറ്റവും കൂടുതൽ പ്രവർത്തി ദിനങ്ങൾ നഷ്ടമായ താലൂക്കാണ് കുട്ടനാട്. പ്രവേശനോത്സവം നടന്ന ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നില്ല.

കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ടാണ്. വിദ്യാർത്ഥികൾക്ക് സ്‌കൂളിലെത്താൻ പ്രയാസമായിരിക്കും എന്നതിനാലാണ് കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചത്. താലൂക്കിലെ എല്ലാ അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളത്തെ അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.