തിരുവനന്തപുരം വെള്ളറട പനച്ചമൂട് പ്രിയംവദ കൊലപാതകത്തിൽ വിവരം പുറത്തറിയിച്ച വയോധികക്ക് നേരെ വധഭീഷണിയെന്ന് പരാതി. പ്രതിയായ വിനോദിന്റെ ഭാര്യാമാതാവ് സരസ്വതിക്ക് നേരെയാണ് വധഭീഷണി. കൊല്ലപ്പെട്ട പ്രിയംവദയുടെ മരുമകൻ കണ്ണനെന്ന ജിതിനാണ് ഇന്നലെ അർധരാത്രിയിൽ അക്രമം നടത്തിയത്.
പ്രിയംവദ കൊല്ലപ്പെട്ടതിന്റെ പിറ്റേദിവസം മകൾ രേഷ്മ നൽകിയ പ്രതികരണമാണിത്. സരസ്വതിയുമായി വഴിതർക്കം നിലനിന്നിരുന്നു എന്നായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് മരുമകൻ ജിതിൻ ഇന്നലെ അർധരാത്രിയിൽ അക്രമം അഴിച്ചുവിട്ടത്. സരസ്വതിയുടെ വീടിൻ്റെ മതിൽ തകർത്തു. തന്നെ കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയതായും സരസ്വതി വെള്ളറട പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അതിനിടെ പ്രിയംവദയുടെ ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. പ്രതിയായ വിനോദ് സുഹൃത്തിന്റെ സഹായത്തോടെ സ്വർണം പണയപ്പെടുത്തി എന്നാണ് വിവരം. പ്രതിക്കൾക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. വിനോദ് , സഹോദരൻ സന്തോഷ് എന്നിവരാണ് കേസിലെ പ്രതികൾ.