Headlines

കടുത്ത വിഭാഗീയത; സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാനായില്ല; മന്ത്രി പി പ്രസാദും പ്രതിനിധികളുമായി തര്‍ക്കം

കടുത്ത വിഭാഗീയതയെ തുടര്‍ന്ന് സിപിഐ ആലപ്പുഴ മണ്ഡലം സമ്മേളനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മണ്ഡലം കമ്മിറ്റിയില്‍ മത്സരത്തിന് കളമൊരുങ്ങിയതോടെ തര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് സമ്മേളനം നിര്‍ത്തി വയ്‌ക്കേണ്ടി വരികയുമായിരുന്നു. മന്ത്രി പി പ്രസാദും പ്രതിനിധികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവുമുണ്ടായി

കഴിഞ്ഞ മൂന്ന് ദിവസമായി ആലപ്പുഴ ടൗണ്‍ ഹാളില്‍ സിപിഐ മണ്ഡലം സമ്മേളനം നടന്നുവരികയായിരുന്നു. വിഭാഗീയതയെ തുടര്‍ന്നുള്ള മത്സരങ്ങള്‍ പാടില്ലെന്ന് സിപിഐയില്‍ കര്‍ശന നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചാണ് ഇന്നലെ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മത്സരം പാടില്ലെന്ന് മന്ത്രി പി പ്രസാദ് പല പ്രാവശ്യം പറഞ്ഞിട്ടും പ്രതിനിധികള്‍ അത് ചെവിക്കൊണ്ടില്ല. തുടര്‍ന്ന് മന്ത്രിയും പ്രതിനിധികളും തമ്മില്‍ വലിയ വാക്കേറ്റമുണ്ടായി. പിന്നീട് മന്ത്രി പി പ്രസാദിന്റെ തന്നെ ഇടപെടലിനെ തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാതെ സമ്മേളനം പിരിയുകയായിരുന്നു.

മുതിര്‍ന്ന നേതാവായ പിഎസ്എം ഹുസൈനെ മണ്ഡലം സെക്രട്ടറിയാക്കാനാണ് ഒരു വിഭാഗം പ്രതിനിധികള്‍ നീക്കം നടത്തിയത്. ഒരു എഐവൈഎഫ് നേതാവിനെയും കമ്മിറ്റിയിലെടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ ആ പേര് ഒഴിവാക്കിയതും തര്‍ക്കങ്ങള്‍ക്ക് കാരണമായി. പ്രശ്‌ന പരിഹാരത്തിനായി ഇന്ന് സിപിഐ ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് അടിയന്തരമായി ചേരും.