അഹമ്മദാബാദ് വിമാനാപകടത്തെ കുറിച്ച് പഠിക്കാൻ പാർലമെന്റ് കമ്മിറ്റി. ജെഡിയു
എംപി സഞ്ജയ് ഝായുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷണം നടത്തും. വിമാന യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കും. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഉന്നതതല സമിതിയുടെ യോഗം ഇന്ന് ചേരും. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ കമ്മിറ്റിയുടെ കീഴിലാണ് വരുന്നത്.
അതേസമയം അഹമ്മദാബാദ് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി. ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടേതടക്കം 45 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞതെന്ന് ഗുജറാത്ത് ആരോഗ്യ മന്ത്രി ഋഷികേഷ് പട്ടേല്‍ അറിയിച്ചു.
248 പേരിൽ നിന്നാണ് ഇതുവരെ DNA സാമ്പിളുകൾ ശേഖരിച്ചത്. അതിൽ വിദേശികളും ഉൾപ്പെടും. തിരിച്ചറിഞ്ഞ പത്തോളം പേരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മകള്‍ക്കൊപ്പമുള്ള ഭാര്യ അഞ്ജലിയെ തിരികെ നാട്ടിലേക്ക് കൊണ്ടുവരുന്നതിനായായിരുന്നു വിജയ് രൂപാണി ലണ്ടനിലേക്ക് പുറപ്പെട്ടത്. ഇതിനിടെയായിരുന്നു അപകടത്തില്‍പ്പെട്ട് മരണപ്പെടുന്നത്.
ജൂണ്‍ 12നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശ ദുരന്തം ഉണ്ടായത്. ഉച്ചയ്ക്ക് 1.39ന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം തകര്‍ന്നുവീണത്. ബി ജെ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ വിദ്യാർഥികൾ താമസിച്ചിരുന്ന ഹോസ്റ്റലിലേക്കും മെസ്സിലേക്കുമായിരുന്നു വിമാനം തകര്‍ന്നുവീണത്. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ അടക്കം 242 പേരില്‍ 241 പേരും മരിച്ചു. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.