കസ്റ്റഡി കാലാവധി കഴിഞ്ഞു; ആന്റോ അഗസ്റ്റിൻ വീണ്ടും ജയിലിലേക്ക്

വയനാട്: അബ്കാരി കേസിൽ എക്സൈസ് കസ്റ്റഡി പൂർത്തിയാക്കിയ റിപ്പോർട്ടർ ടി വി മാനേജിങ് എഡിറ്റർ ആന്റോ വീണ്ടും ജയിലിലേക്ക്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയത്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പറയാം, പറയാം എന്നായിരുന്നു ആന്റോ അഗസ്റ്റിന്റെ പ്രതികരണം.

തട്ടിപ്പിൽ എല്ലാം മുൻസർക്കാരിനുമേൽ ചാരി, തലയൂരാനാണ് ആന്റോ അഗസ്റ്റിന്റെ ശ്രമം. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള തീരുമാനങ്ങളെല്ലാം സർക്കാർ തലത്തിലാണ് ഉണ്ടായതെന്നാണ് മൊഴി. ജിഎസ്ടി വകുപ്പിന് ആഗസ്റ്റ് മൂന്നിനാണ് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയത്. സ്പോൺസറാകാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു സമീപിച്ചത് സർക്കാർ ആണെന്നും, അന്നത്തെ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിൽ പോയി AFA പ്രതിനിധികളെ കണ്ട് എല്ലാം തീരുമാനിച്ചിരുന്നുവെന്നും മൊഴിയിൽ പറയുന്നു. കേരളത്തിൽ വരാൻ അർജന്റീന സമ്മതിച്ചു എന്ന് പറഞ്ഞത് സർക്കാരാണ്. അർജന്റീന ടീമിന്റെ രണ്ട് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട് എന്നും സർക്കാർ അറിയിച്ചു. അതിന് പിന്നാലെയാണ് സ്പോൺസർഷിപ്പിനായി തന്നെ സമീപിച്ചതെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. സർക്കാരിന് വേണ്ടി പണം ചെലവാക്കാൻ തീരുമാനിച്ചത് ഗുഡ് വില്ലിന് വേണ്ടിയെന്നും
ആന്റോ നൽകിയ മൊഴിയിൽ പറയുന്നു.

അതേസമയം, ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ വീടിന്റെ നിർമാണവും നിബന്ധനകൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയിരുന്നു. ജാമ്യാപേക്ഷകളിലും എക്സൈസിന്റെ വിശദമായ ചോദ്യം ചെയ്യലിലും ആന്റോ അഗസ്റ്റിൻ ആവർത്തിച്ചത് ഒരേയൊരു കാര്യം. വാഴവറ്റയിലെ മുങ്ങനാനിയിൽ വീട് തന്റേതല്ല… എന്നാൽ അതിൽ വാസ്തവം ഇല്ലെന്നും 67 ലിറ്റർ മദ്യം പിടിച്ചെടുത്ത വീടിൻറെ നിർമ്മാണത്തിലും നിയമലംഘനം നടന്നിട്ടുണ്ടെന്ന് കസ്റ്റഡി അപേക്ഷയിൽ എക്സൈസ് പറയുന്നു. തരം മാറ്റുന്നതിനായി 2022 പഞ്ചായത്തിൽ അപേക്ഷ ക്ഷണിച്ചത് പിന്നാലെ നടന്ന പരിശോധനയിൽ വീടിൻറെ മുകൾനിലകളുടെ നിർമ്മാണം ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിബന്ധനകൾ പാലിക്കാതെ എന്നും നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുട്ടിൽ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെന്നും കസ്റ്റഡി അപേക്ഷയിൽ എക്സൈസ് പറയുന്നു. പിടിച്ചെടുത്ത, ആൽക്കഹോൾ അടങ്ങിയ പാനീയത്തിന്റെ അടക്കം ശാസ്ത്രീയ പരിശോധനകളുടെ അടക്കം ഫലം പരിശോധിച്ച്, വിദേശ മദ്യത്തിൻറെ ഉറവിടവും കണ്ടെത്താനുള്ള ശ്രമത്തിലാണ് എക്സൈസ് പ്രത്യേക അന്വേഷണസംഘം.