Headlines

അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിച്ചു

കൽപ്പറ്റ: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ച കേസ്. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെയാണ് ജാമ്യത്തിനായി ആന്റോ അഗസ്റ്റിൻ ഹൈക്കോടതിയെ സമീപിച്ചത്. തുടർനടപടികൾ തടയണം എന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. തുടർ അന്വേഷണത്തിന് കസ്റ്റഡി ആവശ്യമില്ലെന്ന് ആന്റോ ഹർജിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റ് നടപടികളിൽ വീഴ്ചയെന്നും ഹർജിയിൽ പറയുന്നു.

വിൽപ്പനയ്ക്ക് സൂക്ഷിച്ച മദ്യമല്ല എന്നും പ്രതി വ്യക്തമാക്കി. ഹർജി ഇന്ന് തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ലാ ജയിലാണ് ആന്റോ അഗസ്റ്റന്‍. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്.

വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിൽ അബ്കാരി നിയമം അനുസരിച്ചാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടിൽ നിന്ന് വൻമദ്യശേഖരം പിടിച്ചെടുത്തത്. രാജ്യത്തൊരു വ്യക്തിക്ക് വീട്ടിൽ സൂക്ഷിക്കാനാകുന്നത് മൂന്ന് ലിറ്റ‍ർ മദ്യമാണ്.

എന്നാൽ ആന്റോയുടെ വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് കണ്ടെത്തിയത്. അതിൽ 43 ലിറ്റർ വിദേശമദ്യമാണ്. 22ലിറ്റർ വൈനും ഉണ്ടായിരുന്നു. ആന്റോ അഗസ്റ്റിൻ്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യമാണെന്നും എക്സൈസ് പറയുന്നു. വില്പനയ്ക്കായാണ് വീട്ടില്‍ മദ്യം സൂക്ഷിച്ചിരുന്നതെങ്കിൽ ഗുരുതര സ്വഭാവമുള്ള കുറ്റമാണിത്.

മറിച്ച് വിൽപനയ്ക്ക് അല്ല സ്വന്തം ആവശ്യത്തിനെങ്കിൽ 12 മുതിർന്ന വ്യക്തികൾ എങ്കിലും വീട്ടിൽ സ്ഥിരതാമസക്കാരെന്ന് ബോധ്യപ്പെടുത്തിയാൽ മാത്രമാണ് നിയമപരമായി ഈ അളവിൽ മദ്യം സൂക്ഷിക്കാനാവുക. ഇക്കാര്യം തെളിയിക്കാൻ ആന്റോയ്ക്കായില്ല. മാത്രമല്ല വീട്ടുടമയായ ആന്റോയ്ക്കെതിരെ ക്രിമിനൽ കേസ് അടക്കമുള്ള പശ്ചാത്തലം ഗുരുതര വകുപ്പുകൾ ചുമത്താൻ എക്സൈസിന് നിയമപരമായ കളമൊരുക്കി. കേരള അബ്കാരി നിയമം 55(a),55(i)58 വകുപ്പുകളിലാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തത്. മദ്യം എത്തിച്ചതിലെ നികുതിവെട്ടിപ്പും അന്വേഷണപരിധിയിലുണ്ട്.