Headlines

മരുന്ന് വിതരണം ക്രമമല്ലാതായി; മിഠായി പദ്ധതി താളം തെറ്റുന്നു; ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും ദുരിതത്തിൽ

 

കാസർഗോഡ്: കേരളത്തിലെ ടൈപ്പ് വൺ പ്രമേഹരോഗികളായ കുട്ടികൾക്ക് താങ്ങായി സർക്കാർ ആവിഷ്കരിച്ച മിഠായി പദ്ധതി താളം തെറ്റുന്നു. മരുന്ന് വിതരണം ക്രമമല്ലാതായയോടെ, ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും ദുരിതത്തിലാണ്. ചികിത്സ മുടങ്ങാതിരിക്കാൻ ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി എന്ന കൂട്ടായ്മ സ്വന്തംനിലയിൽ പണം സ്വരൂപിച്ച് മരുന്നുകൾ വിതരണം ചെയ്യുകയാണ്.

 

 

മിഠായി പദ്ധതി വഴി നൽകുന്ന ഇൻസുലിനിൽ മാറ്റം വരുത്തിയതോടെ തുടങ്ങിയ പ്രതിസന്ധിയാണ് ഇപ്പോൾ മരുന്ന് വിതരണം പൂർണമായും നിലക്കുന്ന സ്ഥിതിയിലായത്. ഇതോടെ ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികളും കുടുംബങ്ങളും കടുത്ത ദുരിതത്തിലാണ്. മിഠായി പദ്ധതിയിൽ റാപ്പിഡ് ആക്ഷൻ ഇൻസുലിന് പകരം, ചെലവ് കുറഞ്ഞ ഇൻസുജൻ ആർ ആണ് ലഭിച്ചിരുന്നത്. ഇപ്പോൾ അതും ആവശ്യത്തിന് കിട്ടാതായി. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൃത്യമായി നിരീക്ഷിക്കുന്നതിനുള്ള സ്ട്രിപ്പുകൾ പൂർണമായും ലഭ്യമല്ലാത്തതും കുട്ടികളുടെ ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നു.

 

ഇൻസുലിനും സ്ട്രിപ്പുകൾക്കും മറ്റുമായി വലിയ സാമ്പത്തിക ചെലവാണ്. സാധാരണക്കാരായ കുടുംബങ്ങൾക്ക് ഇത് താങ്ങാൻ ആവുന്നതല്ല. ചികിത്സ മുടങ്ങാതിരിക്കാൻ ടൈപ്പ് വൺ ഡയബറ്റിക് സൊസൈറ്റി എന്ന കൂട്ടായ്മ സ്വന്തം നിലയിൽ പണം സ്വരുക്കൂട്ടി മരുന്നുകൾ സംഘടിപ്പിച്ച വിതരണം ചെയ്യുകയാണ്. പുതിയ സർക്കാർ 100 ദിവസം പൂർത്തിയാക്കുമ്പോഴും ടൈപ്പ് വൺ പ്രമേഹ ബാധിതരായ കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്.