റഷ്യൻ വ്യോമാക്രമണത്തിൽ 37 മരണം; ആക്രമണം വയോജന കേന്ദ്രത്തിലെന്ന് യുക്രെയ്ൻ

 

 

കീവ് ∙ യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലെ ബൂച്ചാ ജില്ലയിൽ സൈന്യത്തിന്റെ ആയുധസംഭരണശാലയ്ക്കു നേരേ റഷ്യ നടത്തിയ വ്യോമാക്രണത്തിൽ 37 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരുക്കുണ്ട്. 400 ലേറെപ്പേരെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. ആയുധസംഭരണ ശാലയ്ക്കു സമീപത്തെ ജനവാസമേഖലയിലുള്ളവരാണ് കൊല്ലപ്പെട്ടത്. കെട്ടിടങ്ങൾക്കും മറ്റും കനത്ത നാശനഷ്ടമുണ്ടായി. അതേസമയം, ആക്രമണത്തിൽ വയോധികർക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള പരിചരണകേന്ദ്രവും തകർന്നെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു. ഈ വർഷം യുക്രെയ്നിൽ റഷ്യ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ജനവാസപ്രദേശത്ത് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിച്ചത് അനാസ്ഥയാണെന്നും അതിനെപ്പറ്റി അന്വേഷിക്കുമെന്നും സെലെൻസ്കി പറഞ്ഞു. മൈലയിലെ ആയുധസംഭരണശാല ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ദീർഘദൂര ഡ്രോണുകളും ലോഞ്ച് ബൂസ്റ്ററുകളും അവിടെ സൂക്ഷിച്ചിരുന്നെന്നും പ്രതിരോധ മന്ത്രാലയം വാർത്തക്കുറിപ്പിൽ പറഞ്ഞു.