100 ദിവസം പൂർത്തിയാക്കി വി ഡി സതീശൻ സർക്കാർ. അധികാരത്തിലേറി 100 ദിവസം പിന്നിടുമ്പോൾ സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് അഭിമാന പദ്ധതികൾ. പ്രിയദർശനിയും, മിഷൻ സമുദ്രയും , ഓപ്പറേഷൻ തൂഫാനും,മൈ പൊലീസ് സ്റ്റേഷനുമെല്ലാം ജനങ്ങൾ ഏറ്റെടുത്തു. തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ പ്രഖ്യാപനങ്ങൾക്കൊപ്പം പുതിയ പ്രോജക്ടുകളും സർക്കാരിന്റെ പദ്ധതിയിലുണ്ട്. സ്വപ്ന പദ്ധതികൾ നടപ്പിലാക്കി മുന്നേറുമ്പോൾ സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളും ചെറുതല്ല.
പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയ UDF സർക്കാർ 100 ദിവസം പിന്നിടുമ്പോൾ സുപ്രധാന പദ്ധതികളാണ് പ്രഖ്യാപിച്ചതും നടപ്പിലാക്കിയതും.ഗതാഗത മന്ത്രി CP ജോൺ നടത്തിയ സ്ത്രീകൾക്കെതിരായ പരാമർശം ഒഴിവാക്കിയാൽ ജനങ്ങളുടെ പ്രിയപ്പെട്ട പദ്ധതിയായി പ്രിയദർശിനി മാറി. കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബായും പോർട്ട് സിറ്റിയായും മാറ്റുന്ന മിഷൻ സമുദ്ര തന്നെയാണ് യുഡിഎഫ് സർക്കാരിന്റെ മികച്ച പ്രോജക്ടുകളിൽ ഒന്ന്.വകുപ്പുകൾ പരിശോധിക്കുമ്പോൾ ആഭ്യന്തരം തന്നെയാണ് ഭരണത്തിൽ ഒരു പിടി മുന്നിൽ. ലഹരിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാനും, കേരള പൊലീസിന് പുതിയ മുഖം നൽകിയ മൈ പൊലീസ് സ്റ്റേഷനുകളും സർക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളായി മാറി.വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ മുകുളം,പ്രതിഭാ ശ്രീ, മധുരിതം,താരാപഥം,എ എറൈസ്, അക്വാറ്റി ഫിറ്റ് നീന്തൽ പദ്ധതിയും മാതൃകാപരമാണ്.
നവകേരള സദസ്സിനിടെ നടന്ന രക്ഷാപ്രവർത്തനം. എഡിജി പി എം ആർ അജിത്കുമാറിനെ സസ്പെൻഡ് ചെയ്തു. വീണാ ജോർജിനെതിരായ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധവും എസ്ഐടിക്ക് മുൻപിലേക്ക് എത്തി. പ്രമാദമായ പിഎസ്സി ക്രമക്കേടിലും വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായില്ല.
ശബരിമല സ്വർണ്ണക്കൊള്ളക്ക് അപ്പുറം കോടിക്കണക്കിന് രൂപയുടെ അഴിമതി നെയ്യ് വാങ്ങിയതിൽ ഉണ്ടായി.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുവരെ എത്തിനിൽക്കുന്നു യുഡിഎഫ് സർക്കാരിന്റെ അന്വേഷണ ഇടപെടൽ.
പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഭരണമെന്ന് കൂടി ബോധ്യപ്പെടുന്നത് ആയിരുന്നു വി.ഡി.സതീശൻ സർക്കാരിൻെറ ആദ്യ 100 ദിവസങ്ങൾ.പ്രതിപക്ഷത്തിരിക്കെ വലിയ വായിൽ വിമർശിച്ചതൊക്കെ മറന്ന് അതൊക്കെ ചെയ്തുകൂട്ടിയപ്പോൾ സ്വന്തം പക്ഷത്ത് നിന്നുപോലും വിമർശനം കേൾക്കേണ്ടി വന്നു.നിൽക്കക്കളളിയില്ലാതെ വന്നപ്പോൾ പലതും തിരുത്താൻ നിർബന്ധിതമാകുകയും ചെയ്തു.
ബന്ധുനിയമനത്തിലാണ് വി.ഡി.സതീശൻ സർക്കാരിന് ആദ്യം യൂടേൺ അടിക്കേണ്ടി വന്നത്. വൈദ്യുതി മന്ത്രി സണ്ണിജോസഫിൻെറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിൻെറ സഹോദരി ഭർത്താവിനെ നിയമിച്ചത് വിവാദമായി. ആദ്യമൊക്ക പ്രതിരോധിച്ച് നോക്കി.ന്യായീകരിച്ച് തളർന്നപ്പോൾ രാജിവെയ്പ്പിച്ച് തടിയൂരി. ദേവസ്വത്തിൻെറ ചുമതലയുളള ഗവൺമെൻറ് പ്ളീഡറായി ശബരിമല സ്വർണക്കൊളള കേസിലെ പ്രതിഭാഗം നിയോഗിച്ചതിലും സർക്കാർ ക്ളീൻ ബൌൾഡായി. സ്വർണം കട്ടവരാരപ്പാ എന്ന് പാടി അധികാരത്തിൽ വന്നവർ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ചതിനെതിരെ വലിയ എതിർപ്പുയർന്നു. അതോടെ പ്ളീഡറെ കൊണ്ട് രാജിവെയ്പിച്ച് രക്ഷപ്പെട്ടു. മദ്യവ്യാപനത്തിൽ എൽഡിഎഫിനെ വിമർശിച്ച ശേഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലും സർക്കാർ വിവാദത്തിലായി. ഭരണമുന്നണിയിൽ നിന്നുതന്നെ വിമർശനം കനത്തതോടെ തീരുമാനം നടപ്പാക്കുന്നത് യുഡിഎഫ് തീരുമാനത്തിന് വിധേയമായിട്ടായിരിക്കുമെന്ന് തിരുത്താൻ സർക്കാർ നിർബന്ധിതമായി.അധികാരത്തിൽ എത്തിയാൽ അറബിക്കടലിൽ എറിയുമെന്ന്
വീമ്പിളക്കിയിരുന്ന പി.എം.ശ്രീ പദ്ധതിയും വി.ഡി സർക്കാരിനെ ബുദ്ധിമുട്ടിലാക്കി.








