ED റെയ്ഡിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിലിന് പാർട്ടിയുടെ പൂർണ പിന്തുണ. രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ തീരുമാനം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്ഡ് ആണെന്നും നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം മെഹബൂബ് പറഞ്ഞു. കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. എന്നാൽ വീണ ടി യുമായി സാമ്പത്തിക ഇടപാടുണ്ടെന്ന ആരോപണം നിഖിൽ തള്ളി. ഒരു തരത്തിലുള്ള ഇടപാടും ഉണ്ടായിട്ടില്ലെന്ന് നിഖിൽ സെക്രട്ടറിയേറ്റ് യോഗത്തിൽ വ്യക്തമാക്കി.
അതേസമയം സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസിൽ കൂടുതൽ അന്വേഷണത്തിന് ഇ ഡി. ഇന്നലെ കണ്ടെടുത്ത രേഖകളും വിവരങ്ങളും വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് ഇ ഡി. ഈ നടപടിക്ക് ശേഷമായിരിക്കും വീണ ടി അടക്കമുള്ളവർക്ക് നോട്ടീസ് നൽകുന്നതിൽ തീരുമാനം എടുക്കുക. വീണയുടെ ഡയറിയിൽ ഉൾപ്പെട്ട എട്ടു വ്യക്തികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലാണ് ഇഡി ഇന്നലെ വിശദമായ പരിശോധന നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സൊലാസ് കമ്പനിക്കെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്.
വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്ക് സൊലാസ് കമ്പനി ഡയറക്ടർമാരുമായുള്ള സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാകും അന്വേഷണം. ഇതുമായി ബന്ധപ്പെട്ട വ്യക്തികൾക്ക് ഇഡി നോട്ടീസ് നൽകും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിഖിലിൻ്റെ അടക്കം ഉടമസ്ഥതയിൽ ഉള്ള പരസ്യ കമ്പനി ആണ് സൊലാസ്. നിഖിലിൻ്റെ ഫ്ലാറ്റിലും സ്ഥാപനങ്ങളിലും ഇന്നലെ ഇഡി പരിശോധന നടത്തിയിരുന്നു. കേസിൽ നിഖിലിനെ പിന്തുണക്കുന്ന നിലപാടിലാണ് സിപിഐഎം.









