Headlines

പണ്ടേപോലെ ഫലിക്കുന്നില്ല! കാലാവസ്ഥാപ്രവചന സംവിധാനം പഴഞ്ചൻ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം

 

തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ, മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു തക്കസമയത്ത് അറിയിപ്പു കിട്ടുന്നില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടു. എഐ, റഡാർ, ഡിജിറ്റൽ സെൻസർ എന്നിവ ഉപയോഗിച്ച് പ്രാദേശിക ദുരന്തസാധ്യതകൾ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണു മുന്നറിയിപ്പ്. പ്രളയ-മണ്ണിടിച്ചിൽ ഭൂപടങ്ങൾ പരിഷ്കരിക്കാത്തതും അപകടസാധ്യത കൂട്ടുന്നു.പ്രശ്നങ്ങളും വീഴ്ചകളും

 

∙ മൈക്രോ ലവൽ പ്രവചനങ്ങളുടെ അഭാവം: ജില്ലകൾ അടിസ്ഥാനമാക്കി പൊതുവായ അലർട്ടുകൾ നൽകുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. പഞ്ചായത്തുകളോ മലയോര മേഖലകളോ കേന്ദ്രീകരിച്ച് തീവ്രമഴയോ മണ്ണിടിച്ചിലോ പ്രവചിക്കുന്നില്ല.

 

∙ റഡാറുകളുടെ കുറവ്: പരിസ്ഥിതിലോലമായ മലയോര മേഖലകളിൽ ഡോപ്ലർ വെതർ റഡാറുകൾ ഇല്ലാത്തതിനാൽ അപകടകരമായ മേഘരൂപീകരണം തത്സമയം കണ്ടെത്താനാകുന്നില്ല.∙ ഡിജിറ്റൽ നിരീക്ഷണത്തിന്റെ കുറവ്: മണ്ണിന്റെ ഈർപ്പവും ജലസമ്മർദവും അളന്ന് ഉപഗ്രഹം വഴി മുന്നറിയിപ്പു നൽകുന്ന ‘ഏർലി വാണിങ് സെൻസറുകൾ’ മലയോരങ്ങളിൽ കാര്യമായി ഇല്ല.

 

സമീപകാലത്തെ പാളിച്ചകൾ

 

∙ വയനാട് ദുരന്തം: സമയബന്ധിതമായ മുന്നറിയിപ്പു ലഭിക്കാത്തതിനാൽ ജനങ്ങളെ മാറ്റാനായില്ല.∙ ഹിമാചൽ, ഉത്തരാഖണ്ഡ്: മിന്നൽപ്രളയങ്ങൾക്കും മേഘസ്ഫോടനങ്ങൾക്കും ശേഷമാണ് മുന്നറിയിപ്പുകൾ എത്തിയത്.

 

∙ സിക്കിം: ലാചെൻ വാലിയിലുണ്ടായ ഗ്ലേഷ്യൽ തടാക വിസ്ഫോടനവും പ്രളയവും തത്സമയം നിരീക്ഷിക്കുന്നതിൽ വീഴ്ചയുണ്ടായി.

 

∙ തമിഴ്നാട്: തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിലെ അതിതീവ്ര മഴ മുൻകൂട്ടി പ്രവചിച്ചില്ല.