Headlines

മെഡി. കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം; സർക്കാരന് ആശ്വാസം, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി

 

മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ നീക്കി ഹൈക്കോടതി. ഡോക്ടേഴ്സിന്റെ സ്ഥലംമാറ്റം സർക്കാരിന്റെ അധികാരമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവുകളിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണ നിർവ്വഹണത്തിന് ഡോക്ടർമാരെ എവിടെ നിയമിക്കണമെന്ന് സർക്കാർ ആണ് തീരുമാനിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.

 

 

സ്ഥലംമാറ്റം മൂലം ജീവനക്കാർക്കോ കുടുംബത്തിനോ ഉണ്ടാകുന്ന ബുദ്ധിമുട്ട് അതിൽ ഇടപെടാനുള്ള കാരണമല്ല. പൊതുസ്ഥലംമാറ്റ നടപടികൾ പൂർത്തിയായിട്ടില്ല എന്നത് പ്രൊമോഷനും സ്ഥലംമാറ്റവും ചോദ്യം ചെയ്യാനുള്ള അടിസ്ഥാനമല്ല. സർക്കാർ ഉത്തരവുകളിൽ അഴിമതിയോ സ്വജനപക്ഷപാതമോ ഉണ്ടെന്ന് തെളിയിക്കാനായില്ല. സ്ഥലംമാറ്റ ഉത്തരവ് ബാധിക്കുന്ന എല്ലാ ജീവനക്കാരെയും ഹർജിയിൽ കക്ഷി ചേർത്തില്ലെന്ന് ഹൈക്കോടതി പറഞ്ഞു.ഹർജിയിലെ മറ്റ് വാദങ്ങൾ പരിശോധിച്ച് ട്രൈബ്യൂണലിന് തീരുമാനമെടുക്കാം എന്നും ഹൈക്കോടതി നിർദേശിച്ചു. ഏഴു മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റമായിരുന്നു അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തിരുന്നത്. രണ്ട് പ്രിൻസിപ്പൽമാർ നൽകിയ പരാതിയെ തുടർന്നാണ് സ്ഥലംമാറ്റ ഉത്തരവ് ട്രിബൂണൽ മരവിപ്പിച്ചിരുന്നത്.

മെഡിക്കൽ കോളജുകളിലെ സൂപ്രണ്ടുമാരെ മാറ്റി സർക്കാർ ഉത്തരവിറക്കിയിരുന്നു. 25 ഉദ്യോഗസ്ഥരെയാണ് മാറ്റി നിയമിച്ചത്. സൂപ്രണ്ടുമാർക്ക് പുറമേ ഡെപ്യൂട്ടി സൂപ്രണ്ടുമാർക്കും ആർഎംഒമാർക്കും മാറ്റമുണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റത്തിന് പിന്നാലെയായിരുന്നു സൂപ്രണ്ടുമാരെയും മാറ്റി ഉത്തരവിറിക്കിയിരുന്നത്.