സിഎംആർഎൽ – എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനും മകൾ വീണ ടിയ്ക്കും കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി. വീണ ടി. സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് 2024 ഏപ്രിൽ 17ന് ശശിധരൻ കർത്ത നൽകിയ മൊഴിയാണ് തിരിച്ചടിയാവുക. സേവനം നൽകിയിട്ടില്ലെന്ന് വീണയും സമ്മതിച്ചിരുന്നതായി ഇ ഡി വ്യക്തമാക്കി. പിണറായി വിജയൻ മുഖ്യമന്ത്രി ആയതുകൊണ്ടാണ് വീണയ്ക്ക് പണം നൽകിയതെന്നും കർത്ത മൊഴി നൽകിയിരുന്നു.
എക്സാലോജിക് പ്രവർത്തിച്ചിരുന്നത് കർത്തയുടെ പണത്തിലെന്ന് ഇ ഡി. ഇൻവോയ്സ് ഇല്ലാതെയും പണം നൽകി. വീണയുടെ 16 പതിനാറര ലക്ഷം രൂപയാണ് ഇ ഡി ഇതുവരെ മരവിപ്പിച്ചത്. ഇ ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുൻപിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
കേസിൽ തുടർനടപടികളിലേക്ക് കടക്കുകയാണ് ഇ ഡി. വീണയുടെ 16.5 ലക്ഷം രൂപയാണ് മരവിപ്പിച്ചത്. സ്വന്തം പേരിലും കമ്പനികളുടെ പേരിലും നിക്ഷേപിച്ച പണമാണിത്. അടുത്ത ദിവസം തന്നെ ഈ മരവിപ്പിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവ് ഇ ഡി പുറത്തിറക്കും. നിലവിൽ പുറത്തുവന്ന അഡ്ജുഡിക്കേറ്റിംഗ് കമ്മിറ്റിയിൽ ഇ ഡി സമർപ്പിച്ച റിപ്പോർട്ട് സിപിഐഎമ്മിനെയും പിണറായി വിജയനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വീണ ടിയെ ഇനിയും ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക. ഇതിനോടകം തന്നെ 2 തവണ ചോദ്യം ചെയ്യലിനായി വീണയെ ഇ ഡി വിളിപ്പിച്ചിരുന്നു. അപ്പോഴൊന്നും പണം എങ്ങിനെ ചിലവഴിച്ചു എന്ന കാര്യത്തിൽ വ്യക്തമായ മറുപടി അവർ നൽകിയിരുന്നില്ല.









