റഷ്യന്‍ തീരത്തെ കരിങ്കടലില്‍ കപ്പലിന് നേരേ ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

 

കരിങ്കടലിൽ റഷ്യൻ തീരത്ത് കപ്പലിന് നേരെ ആക്രമണം. ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. എം വി ഒമോർഫി എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആക്രമണ സമയത്ത് മൂന്ന് ഇന്ത്യക്കാർ കപ്പലിലുണ്ടായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജൂലൈ 18 നാണ് ആക്രമണം ഉണ്ടായത്. വിവരം ലഭിച്ചതിനെത്തുടർന്ന്, റഷ്യയിലെ ഇന്ത്യൻ മിഷൻ ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം നടത്തുകയും ബാധിക്കപ്പെട്ട കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

 

 

വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ളതും നിരപരാധികളായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതുമായ ഇത്തരം ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. നാവിഗേഷൻ സ്വാതന്ത്ര്യത്തിനും അന്താരാഷ്ട്ര വാണിജ്യത്തിനും വർദ്ധിച്ചുവരുന്ന ഭീഷണികൾ നേരിടേണ്ടിവരുന്നത് ഗൗരവകരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സമുദ്രയാത്രയുടെ സുരക്ഷയും ആഗോള വാണിജ്യത്തിന്റെ തടസ്സമില്ലാത്ത ഒഴുക്കും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര ബാധ്യതകൾ പാലിക്കണമെന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ഇന്ത്യ ആവശ്യപ്പെട്ടു.