Headlines

വയനാട് മണ്ണിടിച്ചിലിൽ രണ്ട് തലത്തിൽ അന്വേഷണം; ഇനി പണി തുടങ്ങുക അപകട സാധ്യത പരിശോധിച്ച ശേഷം മാത്രം:മുഖ്യമന്ത്രി

 

തിരുവനന്തപുരം: വയനാട് മണ്ണിടിച്ചിലില്‍ രണ്ട് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അപകടമുണ്ടായ സാഹചര്യവും കന്ദ്രസര്‍ക്കാര്‍ പാരിസ്ഥിതിക അനുമതി കൊടുത്തപ്പോള്‍ നല്‍കിയ കര്‍ശന നിര്‍ദേശങ്ങള്‍ പാലിച്ചോ എന്നതുമായിരിക്കും അന്വേഷിക്കുക. പദ്ധതി പ്രദേശത്തിന് തൊട്ട് മുകളിലായി മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. അത് കൂടി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപകട സാധ്യതകള്‍ പരിശോധിച്ച ശേഷം മാത്രമേ ഇനി പണി തുടങ്ങുകയുള്ളൂ. അതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. മൃതദേഹം വേഗത്തില്‍ അവരുടെ വീടുകളില്‍ എത്തിക്കും. വയനാട് ദുരന്തത്തിന്റെ പേരില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

 

പിഎസ്‌സിയുമായി ബന്ധപ്പെട്ട് ഉയരുന്നത് ഗുരുതര ആരോപണങ്ങളാണെന്നും ഇതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ കൈമാറ്റവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതികരിച്ചു. അദാനിയുടെ അപേക്ഷ സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തതായി വി ഡി സതീശൻ പറഞ്ഞു. കണ്‍സെഷന്‍ എഗ്രിമെന്റും കേരളത്തിന്റെ താല്‍പര്യവും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എംപവേര്‍ഡ് കമ്മിറ്റിയുടെ തീരുമാനം മന്ത്രിസഭ പരിശോധിക്കും. കേരളത്തിന്റെ താല്‍പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ല. വിഴിഞ്ഞം തുറമുഖത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സര്‍ക്കാരിനാണ്. വിഴിഞ്ഞം തുറമുഖത്തെ ഓഹരി കൈമാറ്റം മുന്‍ സര്‍ക്കാരിന് അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം സംബന്ധിച്ചുള്ള ദേശാഭിമാനി പത്രത്തിലെ വാര്‍ത്തകളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ധാരണാപത്രം വായിക്കാതെയാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പ്രസംഗിച്ചത്. വിഴിഞ്ഞം തുറമുഖം ആരുടെയും കുത്തകയാകില്ല. കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അദാനി പോര്‍ട്ട്‌സിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായി വിജയന്‍ ഐടി വകുപ്പ് ആര്‍ക്ക് വേണ്ടിയാണ് കയ്യില്‍വെച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു. കൈനീട്ടി വാങ്ങാനാണ് പിണറായി ഈ വകുപ്പ് കയില്‍വെച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പ്രധാനപ്പെട്ട ഒരു വകുപ്പും എടുക്കേണ്ട എന്നായിരുന്നു തന്റെ തീരുമാനം. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണമെന്ന തീരുമാനം പാര്‍ട്ടിയുടേതായിരുന്നു. പോര്‍ട്ട് തന്റെ സ്വപ്‌ന പദ്ധതിയായതുകൊണ്ടാണ് തുറമുഖ വകുപ്പ് താന്‍ കൈകാര്യം ചെയ്യാൻ തീരുമാനിച്ചത്. വകുപ്പ് എടുക്കുന്നത് അഴിമതിക്ക് വേണ്ടിയാണോ എന്നും വി ഡി സതീശന്‍ ചോദിച്ചു. വിലകുറഞ്ഞ കാര്യമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അദ്ദേഹം ഇരിക്കുന്ന കസേരയ്ക്ക് യോജിക്കാത്ത പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നും സതീശൻ വിമർശിച്ചു. വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്ത് നിന്ന് ദിവ്യ എസ് അയ്യരെ മാറ്റിയതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ദിവ്യ എസ് അയ്യരെ മാത്രമല്ല പലരെയും മാറ്റിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് വിഴിഞ്ഞത്തിന്റെ താല്‍പര്യത്തില്‍ എന്താണ് താല്‍പര്യമെന്നും വി ഡി സതീശന്‍ ചോദിച്ചു.

 

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയില്‍ ഈ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കി. പിണറായി സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നില്ല. തങ്ങളുടെ പാര്‍ട്ടിക്കാരന്‍ ആയിട്ടുപോലും അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഉത്തരവില്‍ പിശക് ഉണ്ടായിരുന്നു. അത് കോടതിയില്‍ നല്‍കിയില്ല. തിരുത്തിയ ശേഷമാണ് കോടതിയില്‍ നല്‍കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.