സർക്കാർ അറിയാതെ വിഴിഞ്ഞം തുറമുഖ കമ്പനിയുടെ ഓഹരി കൈമാറ്റം നടന്നതിൽ നിലപാട് കടുപ്പിക്കാൻ പ്രതിപക്ഷം. സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ ഒത്തുകളിയാണെന്ന ആരോപണം ഉയർത്തി വിപുലമായ പ്രചരണം നടത്തും. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാകും പ്രചരണം. കരാർ ലംഘനം നടത്തിയതിൽ അതൃപ്തി അറിയിച്ചെങ്കിലും ഇതുവരെ മറ്റ് നടപടികളിലേക്ക് കടന്നില്ല. എംപവേഡ് കമ്മിറ്റി പരിശോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യോഗം ചേർന്നിട്ടില്ല.
സർക്കാരിനെ മുൻകൂട്ടി അറിയിക്കാതെ എംഎസ് സി കമ്പനിക്ക് വിഴിഞ്ഞം തുറമുഖ ഓഹരി വിറ്റെന്ന വാർത്തകൾ അടിസ്ഥാന രഹിതം എന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. വിഴിഞ്ഞം ഓപ്പൺ ആക്സസ് തുറമുഖമായി തുടരുമെന്നും, ഓഹരി കൈമാറ്റത്തിലൂടെ MSC യ്ക്ക് കുത്തകാവകാശം ഉണ്ടാവില്ലെന്നും അദാനി പോർട് CEO അശ്വനി ഗുപ്ത വ്യക്തമാക്കി. MSC-ക്കോ അവരുടെ അനുബന്ധ കമ്പനിക്കോ പ്രത്യേക ബെർത്ത് അവകാശങ്ങൾ ഉണ്ടാകില്ല.കൺസഷൻ കരാറിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പൊതു ഉപയോഗത്തിനുള്ള ടെർമിനലായി തന്നെ തുറമുഖം പ്രവർത്തിക്കും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നു. എന്നാൽ ഓഹരി കൈമാറ്റം നടന്നാലും ഉടമസ്ഥാവകാശത്തിൽ മാറ്റമില്ലെന്നും പദ്ധതിയുടെ ഭൂരിപക്ഷ നിയന്ത്രണം അദാനി പോർട്സിന് തന്നെ ആയിരിക്കുമെന്നുമാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. കൂടാതെ ഡയറക്ടർ ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരെയും നിയമിക്കുന്നതും തുറമുഖത്തിന്റെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്നതും അദാനി പോർട്സ് തന്നെയായിരിക്കും. ഓഹരിക്കൈമാറ്റത്തിൽ കമ്പനി കരാർ ലംഘനം നടത്തിയിട്ടില്ലന്നും ആവർത്തിക്കുകയാണ് അദാനി പോർട്സ്.









