കർണാടകയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി റിപ്പോർട്ട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് സൂചന. മുഖ്യമന്ത്രിപദം ഒഴിയാൻ സിദ്ധരാമയ്യയ്ക്ക് സമയപരിധി നൽകിയിട്ടില്ല എന്ന ഹൈക്കമാൻഡ് വൃത്തങ്ങൾ. പദവി ഒഴിയുമെന്ന് സിദ്ധരാമയ്യ അടുപ്പമുള്ള മന്ത്രിമാരെ അറിയിച്ചതായി റിപ്പോർട്ട്.
കഴിഞ്ഞദിവസം സിദ്ധരാമയ്യ ഡികെ ശിവകുമാർ എന്നിവരുമായി ഹൈക്കമാൻഡ് ആറുമണിക്കൂർ പ്രത്യേകം ചർച്ച നടത്തിയിരുന്നു. കർണാടകയിലെ മുഖ്യമന്ത്രി തർക്കത്തിൽ മാരത്തൺ ചർച്ചയാണ് എഐസിസി ആസ്ഥാനത്ത് നടന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിദ്ധരാമയ്യയായും ഡി കെ ശിവകുമാറുമായും ഒന്നിച്ചും ഒറ്റയ്ക്കും ചർച്ചകൾ നടത്തി. സിദ്ധരാമയ്യ രാജിവച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിൽ സിദ്ധരാമയ്യ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്.
കർണാടകയിലെ മുഖ്യമന്ത്രിപദം ഡി കെ ശിവകുമാറിനായി ഒഴിഞ്ഞുനൽകണമെന്ന് ഹൈക്കമാൻഡ് സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഉന്നത പദവിയും രാജ്യസഭ സീറ്റിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ധാരണ.








