ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും പൂരപ്രേമികളുടെ കണ്ണും മനസും നിറച്ചായിരുന്നു കുടമാറ്റം നടന്നത്. വിശ്വ ഗുരു കണിമംഗലം ശാസ്താവിൽ തുടങ്ങി ഘടക പൂരങ്ങൾ ഓരോന്നായി പുഴ കടലിലേക്ക് എന്നപോലെ വടക്കുനാഥ സന്നിധിയിലേക്ക് എത്തിച്ചേർന്നു. ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻമാരിലെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തലപ്പൊക്കത്തോടെ നിന്നു.
ഇലഞ്ഞിത്തറയെ ഇളക്കി മറിച്ച് രണ്ടു മണിയോടെയായിരുന്നു വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. രണ്ടരമണിക്കൂർ ആവേശ കൊടുമുടിയിൽ മേളസ്വാദകർ. തുടർന്ന് തെക്കോട്ടിറക്കം. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും. ഗജവീരന്മാർ മുഖാമുഖം നിന്നു. നയന മനോഹരമായ കുടമാറ്റം തൃശ്ശൂർ പൂരത്തിന്റെ തിലകക്കുറിയായി.
വെടിക്കെട്ട് ഒഴിവാക്കി ചടങ്ങുകൾ എല്ലാം പ്രൗഢമായി നടന്നു. നാളെ ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയും. പിന്നെ ഒരു വർഷത്തേക്കുള്ള കാത്തിരിപ്പ്. അതിനുള്ള ഊർജ്ജം സമ്മാനിച്ചത് കഴിഞ്ഞുപോയ നിമിഷങ്ങളും.








