Headlines

ഇറാൻ കരാറിന് തയ്യാറാവുകയോ ഹോർമുസ് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരും; മുന്നറിയിപ്പ് നൽകി ട്രംപ്

ആണവകാര്യത്തിൽ ഇറാൻ ഇതിനോടകം തന്നെ വിട്ടുവീഴ്ച ചെയ്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുമായി ചർച്ചകൾ നടത്തുന്ന ഇറാൻ നേതാക്കളെ വധിക്കില്ലെന്നും, ചർച്ച നടത്തുന്ന ഉന്നത വ്യക്തികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 നുള്ളിൽ ഹോർമുസ് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങളും , പാലങ്ങളും തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ട്രംപിന്റെ അന്ത്യശാസനം തള്ളിയ ഇറാൻ നെതന്യാഹുവിന്റെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചാൽ മുഴുവൻ പ്രദേശവും കത്തിചാമ്പലാകുമെന്ന് തിരിച്ചടിച്ചു.

അമേരിക്കയുമായി ചർച്ചകൾ നടത്തുന്ന ഇറാൻ നേതാക്കളെ വധിക്കില്ല.ചർച്ച നടത്തുന്ന ഉന്നത വ്യക്തികളോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇറാൻ കരാറിന് തയ്യാറാവുകയോ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുകയോ ചെയ്തില്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരും. ചൊവ്വാഴ്ച ഇറാനിൽ “പവർ പ്ലാന്റ് ദിനവും ബ്രിഡ്ജ് ദിനവും എല്ലാം ഒന്നിച്ചു ചേർത്ത ഒന്നായിരിക്കും” എന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്കയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ അതേ രീതിയിൽ തിരിച്ചടിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.

അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതോ, അമേരിക്കയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതോ അല്ലെങ്കിൽ ഇറാനെതിരെയുള്ള ആക്രമണത്തിന് സഹായിക്കുന്നതോ ആയ സമാനമായ അടിസ്ഥാന സൗകര്യങ്ങളെ ഇറാന്റെ സായുധ സേന ലക്ഷ്യം വെക്കും. അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിൽ പാകിസ്താന്റെ മധ്യസ്ഥശ്രമങ്ങൾ ഇറാൻ തള്ളി. മധ്യസ്ഥ ചർച്ചകളിൽ പാകിസ്താന് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യയിലെ ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി അബ്ദുൽ മജീദ് ഹക്കിം ഇലാഹി വ്യക്തമാക്കി.

സമാധാന ശ്രമങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള എല്ലാ രാജ്യങ്ങൾക്കും വലിയ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ഇലാഹി അഭിപ്രായപ്പെട്ടു. ഇസ്ഫഹാന് തെക്ക് ഭാഗത്ത് ബ്ലാക്ക് ഹോക്കുകളും സി-130 വിമാനവും ഉൾപ്പെടെ ഒന്നിലധികം അമേരിക്കൻ വിമാനങ്ങൾ തകർത്തതായി ഇറാൻ സൈനിക ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.