Headlines

തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടുപിടിക്കാനുള്ള ബജറ്റല്ല ഇത്; സാധാരണക്കാരെ പ്രത്യേകം പരിഗണിച്ചു, ധനമന്ത്രി കെ എൻ ബാലഗോപാൽ

എല്ലാ മേഖലയെയും ഉൾപ്പെടുത്തിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആദ്യമായാണ് പ്രായമായവർക്ക് വേണ്ടി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് വേണ്ടി വോട്ടുപിടിക്കാനുള്ള ബജറ്റല്ല ഇത്. കേരളത്തിൽ കഴിഞ്ഞ 10 വർഷമായി വികസനത്തെ സംബന്ധിച്ചും സാധാരണക്കാരുടെ ജീവിതത്തെ സംബന്ധിച്ചും പുതിയ പുതിയ കാര്യങ്ങളാണ് ബജറ്റിൽ അവതരിപ്പിച്ചിട്ടുള്ളത് കെ എൻ ബാലഗോപാൽ ട്വന്റിഫോറിനോട് പറഞ്ഞു.ഇത്തരം പ്രഖ്യാപനങ്ങളൊന്നും നടക്കാൻ പോകുന്നില്ലെന്നാണ് പ്രതിപക്ഷം പറഞ്ഞത് എന്നാൽ കഴിഞ്ഞ അഞ്ച് വര്ഷം മുൻപ് നടന്ന ബജറ്റിന്റെ പ്രഖ്യാപനങ്ങളെല്ലാം നടപ്പിലാക്കിയത് ഇടത് സർക്കാർ തന്നെയാണ്. സാധാരണക്കാരെ കുറിച്ചും അസംഘടിത മേഖലയെ കുറിച്ചും വിദ്യാർഥികളെക്കുറിച്ചും സർക്കാരിന് ചിന്തയുണ്ട് അതുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതും.

കേരളത്തിന്റെ അങ്ങോളം ജനങ്ങൾക്ക് യാത്രചെയ്യാൻ കഴിയണം അതിനാണ് RRTS പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. 4 ഫേസുകളിലായിട്ടാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ ഒന്നാം ഘട്ടം, തൃശൂർ – കോഴിക്കോട് രണ്ടാം ഘട്ടം, കോഴിക്കോട് – കണ്ണൂർ മൂന്നാം ഘട്ടം, കണ്ണൂർ – കാസർകോട് നാലാം ഘട്ടം എന്നീ രീതിയിലാണ് പദ്ധതി നടപ്പാക്കുക കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരു മാസം മുന്നിലുള്ളപ്പോഴാണ് കെ എൻ ബാലഗോപാൽ സമ്പൂർണ്ണ ബഡ്ജറ്റ് നിയമസഭയിൽ അവതരിപ്പിച്ചത്. ആകെ 2.4 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിൽ 55,000 കോടിയിലധികം രൂപയുടെ ധനക്കമ്മിയാണ് ഉള്ളത്. നികുതി പിരിവ് അല്ലാതെ മറ്റ് മാർഗങ്ങൾ വരുമാനം കണ്ടെത്തുന്നതിന് ബജറ്റിൽ പറയുന്നുമില്ല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപ് ബജറ്റ് പാസാക്കണമെന്നുള്ള വെല്ലുവിളിയും സർക്കാരിന് മുന്നിലുണ്ട്.