കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് കൊച്ചി മേയറാകില്ല.വി.കെ മിനി മോളും ഷൈനി മാത്യുവും മേയർ പദം പങ്കിടും. ആദ്യടേമിൽ വി കെ മിനിമോൾ മേയറാകും. പാലാരിവട്ടം ഡിവിഷനിൽനിന്നാണ് മിനിമോൾ ജയിച്ചത്. ആദ്യത്തെ രണ്ടര വർഷം മിനിമോളും പിന്നീടുള്ള രണ്ടര വർഷം ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്ന് വിജയിച്ച ഷൈനി മാത്യുവും മേയറാകും.
ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും. ഡിസിസി ഇക്കാര്യം സംബന്ധിച്ച് വാർത്താക്കുറിപ്പ് ഇറക്കി.
ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു ഏറ്റവു കൂടുതൽ മേയർ സ്ഥാനത്തേക്ക് കേട്ടിരുന്നത്. എന്നാൽ ഇന്നലെ ചേർന്ന പാർലമെന്റെ പാർട്ടി യോഗത്തിൽ വികെ മിനി മോൾക്കും ഷൈനി മാത്യുവിനുമാണ് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത്. വികെ മിനി മോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിന് 19 പേരും പിന്തുണച്ചു. ദീപ്തി മേരി വർഗീസിന് നാല് പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എ, ഐ ഗ്രൂപ്പുകളുടെ സമ്മർദമാണ് ദീപ്തിയ്ക്കു വിനയായത്. നിയമസഭ തിരഞ്ഞെടുപ്പിൽ ദീപ്തി മേരി വർഗീസിനെ പരിഗണിക്കാമെന്ന ധാരണയും ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.








