ഡിജിപി യോഗേഷ് ഗുപ്തയ്‌ക്കെതിരായ നീക്കങ്ങളിൽ സർക്കാരിന് തിരിച്ചടി. യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലൻസ് ക്ലിയറൻസ് നൽകണമെന്ന് സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ ഉത്തരവിട്ടു. അഞ്ച് പ്രവൃത്തി ദിവസത്തിനകം ക്ലിയറൻസ് സർട്ടിഫിക്കറ്റ് കേന്ദ്രത്തിന് നൽകണമെന്നാണ് ഉത്തരവ്.
കേന്ദ്രത്തിൽ നിയമനം ലഭിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിക്കേണ്ട വിജിലൻസ് ക്ലിയറൻസ് വൈകുന്നതിനെതിരെയാണ് യോഗേഷ് ഗുപ്ത കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചത്. യോഗേഷ് ഗുപ്തയുടെ ഹർജിയിൽ ഇരുവിഭാഗത്തെയും വിശദമായി കേട്ട ശേഷമാണ് സർക്കാരിനെതിരായ ട്രൈബ്യൂണൽ തീരുമാനം.
കേന്ദ്ര നിയമനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഞ്ച് ദിവസത്തിനകം അയക്കണമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. ഇത് നടപ്പായാൽ അടുത്ത മാസം 7ന് മുൻപ് യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ക്ലിയറൻസ് ലഭിക്കും. നേരത്തെ ഹർജി പരിഗണിച്ച വേളയിൽ യോഗേഷ് ഗുപ്തയ്‌ക്കെതിരെ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട് എന്ന് സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ട്രൈബ്യൂണലിന്റെ ഉത്തരവ്.
യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടറായിരുന്ന സമയത്ത് സർക്കാർ അനുവാദം ഇല്ലാതെ അന്വേഷണങ്ങൾ നടത്തി എന്നായിരുന്നു കണ്ടെത്തൽ. അധികാര ദുർവിനിയോഗം നടത്തിയോയെന്നും പരിശോധിക്കുന്നുണ്ടെന്നും സർക്കാർ ട്രൈബ്യൂണലിനെ അറിയിച്ചു. എന്നാൽ ഈ വാദങ്ങൾ എല്ലാം ട്രൈബ്യൂണൽ തള്ളി.
10 തവണ ആവശ്യപ്പെട്ടിട്ടും വിജിലൻസ് ക്ലിയറൻസ് നൽകാത്തതിനെ ട്രൈബ്യൂണൽ രൂക്ഷമായി വിമർശിച്ചു. വിജിലൻസ് ക്ലിയറൻസ് ലഭിക്കാൻ നിരവധി തവണയാണ് യോഗേഷ് ഗുപ്ത സർക്കാരിനെ സമീപിച്ചത്. എന്നാൽ വ്യക്തമായ മറുപടി സർക്കാർ നൽകിയില്ല. അതിനിടെ യോഗേഷ് ഗുപ്തയെ പല സ്ഥാനങ്ങളിലേക്ക് നിരന്തരം മാറ്റുകയും ചെയ്തു. നിലവിൽ റോഡ് സേഫ്റ്റി കമ്മീഷണറാണ് യോഗേഷ് ഗുപ്ത.