Headlines

വിജയ്‌യുടെ സംസ്ഥാന പര്യടനം; പ്രവർത്തകർക്ക് പത്തിന നിർദേശം നല്‍കി, പ്രദേശത്തെ വൈദ്യുതി വിച്ഛേദിക്കാന്‍ സാധ്യത

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്‍റും സൂപ്പർതാരവുമായ വിജയുടെ സംസ്ഥാന പര്യടനം ഇന്ന് രണ്ടാം ദിവസത്തിൽ. നാഗപ്പട്ടണം ,തിരുവാരൂർ ജില്ലകളിലാണ് ഇന്ന് വിജയ് പര്യടനം നടത്തുക. കഴിഞ്ഞ ശനിയാഴ്ച തിരുച്ചിറപ്പള്ളിയിൽ നടത്തിയ റോഡ്ഷോ മദ്രാസ് ഹൈക്കോടതി പരോക്ഷമായി വിമർശിച്ച പശ്ചാത്തലത്തിൽ പ്രവർത്തകർക്ക് പത്തിന നിർദ്ദേശം ടിവികെ നൽകിയിട്ടുണ്ട്. വിജയ്‌യുടെ വാഹനത്തെ പിന്തുടരരുത്, സർക്കാർ – സ്വകാര്യ കെട്ടിടങ്ങളുടെയോ വൈദ്യുത പോസ്റ്റുകളുടെയോ മുകളില്‍ കയറരുത്, പൊലീസ് നിർദേശം പൂർണമായി അനുസരിക്കണം തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ. വിജയുടെ റാലിയുടെ സമയത്ത് പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടത്തിയ പരോക്ഷ വിമർശനങ്ങൾക്ക് വിജയ് ഇന്ന് മറുപടി നൽകിയേക്കും.

വിജയ്‌യുടെ ചെന്നൈയിലെ വസതിയില്‍ കഴിഞ്ഞ ദിവസം ഗുരുതരമായ സുരക്ഷാവീഴ്ച ഉണ്ടായിരുന്നു. വൈ കാറ്റഗറി സുരക്ഷ ഭേദിച്ച് ഒരു യുവാവ് വിജയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് വീടിന്റെ ടെറസിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ടെറസിലെത്തിയ വിജയ് തന്നെയാണ് അതിക്രമിച്ചു കയറിയ യുവാവിനെ ആദ്യം കണ്ടത്. തുടര്‍ന്ന വിജയ് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.