Headlines

‘ഒറ്റക്കെട്ടായി മുന്നോട്ടുപോകും’; വിജയ മധുരം പങ്കിട്ട് സാദിഖലി ശിഹാബ് തങ്ങളും ആര്യാടൻ ഷൗക്കത്തും

നിലമ്പൂർ തിരഞ്ഞെടുപ്പിലെ വലിയ വിജയത്തിന് പിന്നാലെ പാണക്കാട് എത്തി സാദിഖലി ശിഹാബ് തങ്ങളെ കണ്ട് നിയുക്ത എംഎൽഎ ആര്യാടൻ ഷൗക്കത്ത്. ഇരുവരും മധുരം കൈമാറി. വലിയ വിജയത്തിന്റെ ആഹ്ലാദം പങ്കിടുന്നതിന് വേണ്ടിയാണ് ഷൗക്കത്ത് എത്തിയത്. വളരെ സന്തോഷമുണ്ട്, ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ വിജയമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ജനങ്ങൾ കഴിഞ്ഞ കുറച്ച് നാളായി ഭയപ്പാടിൽ ആയിരുന്നു. ജനങ്ങൾ അവരുടെ അഭിപ്രായങ്ങൾ ഭയപ്പാടു കൂടാതെ രേഖപ്പെടുത്തി. ഭയപ്പാടിനെതിരെ കേരളത്തിന്റെ ജനവികാരം ആണ് നിലമ്പൂരിൽ കണ്ടത്. കേരളത്തിന്റെ രാഷ്ട്രീയത്തിൽ ഇത് വളരെ ഏറെ ആത്മവിശ്വാസം പകരുന്ന കാര്യമാണ്. കേരളത്തെ വീണ്ടെടുക്കുന്നതിനുള്ള യജ്ഞത്തിന്റെ പ്രയാണമാണ് നടത്തുവാൻ കഴിഞ്ഞത് അതിന് നിയോഗമാകാൻ ഷൗക്കത്തിന് സാധിച്ചുവെന്നും എല്ലാവിധ ആശംസകളും വിജയങ്ങളും ഷൗക്കത്തിന് നേരുകയാണെന്ന് ശിഹാബ് തങ്ങൾ കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഷൗക്കത്തിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.

നിലമ്പൂരിലെ ലീഗിന്റെ പ്രവർത്തനത്തിന് ഷൗക്കത്ത് നേതാക്കളോട് നന്ദി പറഞ്ഞു. നിലമ്പൂരിൽ തനിക്കും കോൺഗ്രസിനും മുന്നേ പ്രവർത്തനം തുടങ്ങിയത് ലീഗാണ്. താഴെത്തട്ടിലുള്ള അണികളെ സജ്ജീകരിക്കാൻ മുസ്ലിം ലീഗിനായി. കോൺഗ്രസിനെക്കാൾ മുന്നേ മണ്ഡലത്തിൽ പ്രചരണം ആരംഭിച്ചത് മുസ്ലിം ലീഗ് ആയിരുന്നുവെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

സാദിഖലി തങ്ങൾ തന്നെ അനുഗ്രഹിച്ചിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് കൊടപ്പനക്കൽ തറവാട്ടിലെത്തിയാണ്. ഹജ്ജ് കഴിഞ്ഞ് നേരെ തങ്ങൾ എത്തിയത് നിലമ്പൂരിലേക്കാണ്. യുഡിഎഫിൽ എല്ലാവരെയും ഒരുമിപ്പിക്കുന്നത് കുഞ്ഞാലിക്കുട്ടി സാഹിബാണെന്നും നിലമ്പൂരിൽ ആ ചുമതല കുഞ്ഞാലികുട്ടി ഭംഗിയായി നിർവഹിച്ചു. മലപ്പുറത്തെ പ്രശ്നങ്ങള്‍ തീർക്കാൻ കുഞ്ഞാക്കയും കുഞ്ഞാപ്പയും ഒരുമിച്ചിരുന്ന കാലമുണ്ടായിരുന്നു. കുഞ്ഞാക്ക ഇപ്പോൾ ഇല്ല ആ ഉത്തരവാദിത്വം താൻ നിറവേറ്റാൻ പോകുന്നത് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

അതേസമയം, ഇന്ന് ഉച്ചയ്ക്ക് ശേഷം വോട്ടർമാർക്ക് നന്ദി പറഞ്ഞുള്ള യുഡിഎഫ് പര്യടനം മണ്ഡലത്തിൽ നടക്കും. ചന്തക്കുന്ന്, ചുങ്കത്തറ, പോത്തുകൽ, നാരോക്കാവ്, വഴിക്കടവ്, എടക്കര, മുത്തേടം, കരുളായി, അമരമ്പലം എന്നിവിടങ്ങളിലാണ് ആര്യാടൻ ഷൗക്കത്ത് പര്യടനം നടത്തുക.