Headlines

‘പരിപാടി രാജ്ഭവനിലെങ്കിൽ ഭാരതാംബ ചിത്രമുണ്ടാകും’; മന്ത്രിമാരുടെ ബഹിഷ്കരണത്തിൽ മുഖ്യമന്ത്രിയെ അതൃപ്തി അറിയിക്കാൻ രാജ്ഭവൻ.

ഭാരതാംബ ചിത്രത്തിൽ വിട്ടുവീഴ്ചയില്ലാതെ രാജ്ഭവൻ. രാജ്ഭവനിൽ നടന്ന പരിപാടി മന്ത്രി വി ശിവൻകുട്ടി ബഹിഷ്കരിച്ച സംഭവത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിക്കാൻ ഒരുങ്ങുകയാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. അടുത്ത തവണ ഗവർണറും മുഖ്യമന്ത്രിയും നേരിട്ട് കാണുമ്പോൾ അതൃപ്തി അറിയിക്കും. ഭാരതാംബ ചിത്ര വിവാദത്തിൽ ഇരുകൂട്ടരും രണ്ട് ദ്രുവങ്ങളിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങ് നടത്തിയാൽ ഭാരതാംബ ചിത്രമുണ്ടാകുമെന്നും സംസ്ഥാന സർക്കാർ പരിപാടിയായാലും അതിൽ മാറ്റമുണ്ടാകില്ലെന്നും രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. അതുകൊണ്ട് സർക്കാരാണ് രാജ്ഭവനിൽ ഉദ്ഘാടന ചടങ്ങുകൾ നടത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്.
സത്യപ്രതിജ്ഞാ ചടങ്ങുകളിൽ ഭാരതാംബയുടെ ചിത്രമുണ്ടാവില്ല.കഴിഞ്ഞ ദിവസം നടന്ന സ്കൗട്ട്സ് പരിപാടി സർക്കാർ പരിപാടിയായിരുന്നില്ലെന്നും രാജ്ഭവൻ കൂട്ടിച്ചേർത്തു.

രാജ്ഭവനിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ ഭാരതാംബ ചിത്രമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ലെന്നാണ് രാജ്ഭവൻ വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ വാദം തെറ്റാണെന്നും വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, ഭാരതാംബ ചിത്ര വിവാദത്തിൽ ഒരേ നിലപാട് തന്നെയാണ് മന്ത്രി വി ശിവൻകുട്ടി സ്വീകരിക്കുന്നത്. രാജ്ഭവൻ ഇഷ്ടപ്പെട്ട ചിത്രങ്ങളും ചിഹ്നങ്ങളും പൂജിക്കേണ്ട ഇടമല്ല അതിന് ഗവർണർക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് മന്ത്രി ചോദിച്ചു. ഗാന്ധി ചിത്രമായിരുന്നു അവിടെ എങ്കിൽ എത്ര നന്നായിരുന്നു. ഒരു വനിതയെ കൊണ്ട് വെച്ച് അതാണ് ഭാരതാംബ എന്ന് പറയുന്നത് ഗവർണറാണ്.

ഇതുപോലുള്ള ഗവർണർമാരായിരിക്കും ബി.ജെ.പി അധികാരത്തിൽ വരിക. ഭരണഘടനാ ലംഘനം എല്ലാ സീമകളും ലംഘിച്ച് ഗവർണറാണ് നടത്തുന്നത്. നാളെ മുഖ്യമന്ത്രിയുടെ ഓഫീസിൽ മാർക്സിന്റെയും ലെനിന്റെയും ചിത്രം പൂജിക്കണം എന്ന് പറഞ്ഞാൽ എന്താകും സ്ഥിയെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഇന്നും പ്രതിഷേധങ്ങൾ തുടരും. സിഐടിയു ഇന്ന് രാജ്ഭവനിലേക്ക് മാർച്ച് നിശ്ചയിച്ചിട്ടുണ്ട്. സർക്കാർ നിലപാടിനെതിരെ ഇന്ന് ബിജെപിയും പ്രതിഷേധിക്കും. സെക്രട്ടറിയേറ്റിനു മുന്നിൽ ഇന്ന് ഭാരതാംബയുടെ ചിത്രം വച്ച് നിലവിളക്ക് കത്തിച്ച് പുഷ്പാർച്ചന നടത്തി പ്രതിഷേധം നടത്താനാണ് ബിജെപി തീരുമാനം.