മുൻ മന്ത്രി ജയലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം: ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.

കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി .കെ . ജയലക്ഷ്മിക്ക് നേരെ വീണ്ടും സൈബർ ആക്രമണം. വയനാട് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ വയനാട് ജില്ലാ കലക്ടർക്കും ജയലക്ഷ്മി പരാതി നൽകി. വാട്സ് ഗ്രൂപ്പ് അഡ്മിൻ മാർ ,വാട്സ് അപ്പ് നമ്പറുകൾ ,ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ജയലക്ഷ്മി പരാതി നൽകിയത്.

വ്യക്തി ഹത്യ ചെയ്യുന്ന രീതിയിലും കുടുംബത്തെയും സമുദായത്തെയും അപമാനിക്കുന്ന തരത്തിലും സൈബർ ആക്രമണം നടക്കുകയാണന്നും സ്ത്രീയെന്ന പരിഗണനയോ പട്ടികവർഗ്ഗക്കാരി എന്ന പരിഗണനയോ നൽകുന്നില്ലന്നും താനും കുടുംബവും വലിയ മാനസിക സമ്മർദ്ദത്തിലാണന്നും പരാതിയിൽ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് ഒരു ചാനലിൽ തനിക്കെതിരെ കെട്ടിച്ചമച്ച ഒരു വാർത്തയാണ് സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നതെന്നും ഈ വാർത്തക്കെതിരെ താൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ സമഗ്രാന്വേഷണം നടത്തി തെളിവില്ലന്ന് കണ്ട് വിജിലൻസ് അവസാനിപ്പിച്ചതാണന്നും ജയലക്ഷ്മി പറഞ്ഞു.
താൻ മന്ത്രിയായിരിക്കെ കുടംബത്തിൽ ഒരാൾക്കും അനർഹമായ ഒരാനുകൂല്യവും ലഭിച്ചിട്ടില്ല. എന്നാൽ മന്ത്രിയായിരുന്നപ്പോൾ ബന്ധുക്കളായതിൻ്റെ പേരിൽ മുന്നൂറിലധികം അംഗങ്ങളുള്ള തൻ്റെ തറവാട്ടിലെ അർഹതപ്പെട്ട പലർക്കും പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെട്ടിട്ടുണ്ട്.

ഒരു കലത്ത് വൻതോതിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജവാർത്തകൾ ഇപ്പോൾ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടി എതിർ ചേരിയിൽ നിന്നുള്ളവർ പ്രചരിപ്പിക്കുന്നതാണന്ന് ജനങ്ങൾ തിരിച്ചറിയണമെന്നും ജയലക്ഷ്മി അഭ്യർത്ഥിച്ചു.

ജയലക്ഷ്മിക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ പരാതി ലഭിച്ചിട്ടുണ്ടന്നും അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.