കണ്ണൂർ: മുന്നണിയെ നയിക്കാന്‍ ഇന്നും പിണറായി മാത്രമേ ഉള്ളെന്ന് ടി കെ ഗോവിന്ദന് എംഎല്‍എ. ഇന്ന് നിലവിലുള്ള നേത്യത്വത്തില്‍ പിണറായിക്ക് പകരമായി മറ്റൊരു നേത്യത്വം ഉണ്ടെന്ന് കരുതുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി പരമ യോഗ്യന്‍ ആണെന്ന നിലപാട് തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറിയാകാന്‍ യോഗ്യതയുള്ള നിരവധി ആളുകള്‍ പാര്‍ട്ടിയിലുണ്ട്. പാര്‍ട്ടി നേതൃത്വത്തില്‍ അണികള്‍ക്ക് കടുത്ത അവിശ്വാസം രൂപപ്പെട്ടു. ഇത് പാര്‍ട്ടി നേതൃത്വം തിരിച്ചറിയണം. പാര്‍ട്ടിയിലെ അതൃപ്തിയുള്ളവരെ കണ്ടെത്തി പരിഹാരം കാണാന്‍ കഴിയുന്നില്ല. മൂന്നുദിവസം രാവും പകലും ഇരുന്ന് ചര്‍ച്ച ചെയ്താലും അത് കണ്ടെത്താന്‍ കഴിയില്ല.ഈ അസംതൃപ്തിയ്ക്ക് കാരണം നേതൃത്വം ആണെന്നും ടി കെ ഗോവിന്ദന് വ്യക്തമാക്കി.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലും ടി കെ ഗോവിന്ദന് പിണറായി വിജയനെ പിന്തുണച്ച് പ്രതികരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ആയുധം നിലവാരം ഇല്ലാത്ത ഏജന്‍സിയാണെന്നും ഇ ഡിയുടെത് രാഷ്ട്രീയ പക പോക്കാലാണെന്നും ടി കെ ഗോവിന്ദന് എംഎല്‍എ പറഞ്ഞു. ബിജെപിക്ക് ആളെ ചേര്‍ക്കുന്ന പണിയാണ് ഇ ഡി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിക്ക് മകള്‍ മുഖേന മൂന്ന് കോടി വാങ്ങേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രംഗത്ത് വന്നത്. കേസില്‍ പിണറായിക്കെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഇ ഡി പറയുന്ന കാര്യങ്ങള്‍ അന്നം തിന്നുന്നവര്‍ക്ക് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.സിപിഐ പലപ്പോഴും എടുക്കുന്ന നിലപാടിനോട് യോജിപ്പില്ലെന്നും കുഴിയില്‍ വീണതിന്റെ മുകളില്‍ കല്ലെടുത്തിടുന്ന സമീപനമാണ് സിപിഐയുടെതെന്നും ടി കെ ഗോവിന്ദന് കുറ്റപ്പെടുത്തി. ഒരു കക്ഷി അപകടത്തില്‍ പെടുമ്പോള്‍ ഘടക കക്ഷികള്‍ യോജിച്ച് നില്‍ക്കണമെന്നും അല്ലാതെ കുറ്റപ്പെടുത്തുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.








