വി.ഡി.സതീശൻ സർക്കാരിന്റെ 100 ദിവസത്തെ ഭരണം, ആദ്യം എടുത്ത തീരുമാനങ്ങളിൽ നിന്ന് പിന്നോട്ട് പോകേണ്ടിവന്ന സംഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. മന്ത്രിയുടെ പഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം,പ്രോസിക്യൂട്ടർ നിയമനം,മന്ത്രിയുടെ പരിധി വിട്ട പ്രതികരണങ്ങൾ തുടങ്ങി എതിർപ്പും വിമർശനങ്ങളും ശക്തമായപ്പോൾ സർക്കാർ യൂടേൺ അടിച്ച സംഭവങ്ങൾ അനവധിയാണ്. പി.എം ശ്രീ പദ്ധതിയിലും പ്രതിപക്ഷത്തിരുന്നപ്പോഴുളള നിലപാടല്ല സർക്കാർ പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
പ്രതിപക്ഷത്തിരുന്ന് വിമർശിക്കുന്നത് പോലെ അത്ര എളുപ്പമല്ല ഭരണമെന്ന് കൂടി ബോധ്യപ്പെടുന്നത് ആയിരുന്നു വി.ഡി.സതീശൻ സർക്കാരിൻെറ ആദ്യ 100 ദിവസങ്ങൾ.പ്രതിപക്ഷത്തിരിക്കെ വലിയ വായിൽ വിമർശിച്ചതൊക്കെ മറന്ന് അതൊക്കെ ചെയ്തുകൂട്ടിയപ്പോൾ സ്വന്തം പക്ഷത്ത് നിന്നുപോലും വിമർശനം കേൾക്കേണ്ടി വന്നു. നിൽക്കക്കളിയില്ലാതെ വന്നപ്പോൾ പലതും തിരുത്താൻ നിർബന്ധിതമാകുകയും ചെയ്തു.
ബന്ധുനിയമനത്തിലാണ് വി.ഡി.സതീശൻ സർക്കാരിന് ആദ്യം യൂടേൺ അടിക്കേണ്ടി വന്നത്. വൈദ്യുതി മന്ത്രി സണ്ണിജോസഫിൻെറ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി അദ്ദേഹത്തിൻെറ സഹോദരി ഭർത്താവിനെ നിയമിച്ചത് വിവാദമായി. ആദ്യമൊക്ക പ്രതിരോധിച്ച് നോക്കി.ന്യായീകരിച്ച് തളർന്നപ്പോൾ
രാജിവെയ്പ്പിച്ച് തടിയൂരി.ദേവസ്വത്തിൻെറ ചുമതലയുളള ഗവൺമെൻറ് പ്ളീഡറായി ശബരിമല സ്വർണക്കൊളള കേസിലെ പ്രതിഭാഗം നിയോഗിച്ചതിലും സർക്കാർ ക്ളീൻ ബൌൾഡായി.സ്വർണം കട്ടവരാരപ്പാ എന്ന് പാടി അധികാരത്തിൽ വന്നവർ പ്രതിഭാഗം അഭിഭാഷകനെ നിയമിച്ചതിനെതിരെ വലിയ എതിർപ്പുയർന്നു. അതോടെ പ്ളീഡറെ കൊണ്ട് രാജിവെയ്പിച്ച് രക്ഷപ്പെട്ടു. മദ്യവ്യാപനത്തിൽ എൽഡിഎഫിനെ വിമർശിച്ച ശേഷം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലും സർക്കാർ വിവാദത്തിലായി. ഭരണമുന്നണിയിൽ നിന്നുതന്നെ വിമർശനം കനത്തതോടെ തീരുമാനം നടപ്പാക്കുന്നത് യുഡിഎഫ് തീരുമാനത്തിന് വിധേയമായിട്ടായിരിക്കുമെന്ന് തിരുത്താൻ സർക്കാർ നിർബന്ധിതമായി. അധികാരത്തിൽ എത്തിയാൽ അറബിക്കടലിൽ എറിയുമെന്ന് വീമ്പിളക്കിയിരുന്ന പി.എം.ശ്രീ പദ്ധതിയും വി.ഡി സർക്കാരിനെ ബുദ്ധിമുട്ടിലാക്കി.
മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനാൽ പദ്ധതി തുടരേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് തീരുമാനം എടുക്കുമെന്നറിയിച്ച് വിവാദം തൽക്കാലം തണുപ്പിച്ച് നിർത്തിയിരിക്കുകയാണ്. പബ്ലിക്ക് പ്രോസിക്യൂട്ടർ നിയമനത്തിൽ മുൻ എസ്.എഫ്.ഐ എബിവിപി പ്രവർത്തകർ കടന്നുകൂടിയതിന്
എതിരെ കെ.എസ്.യു ശബ്ദമുയർത്തിയതും സർക്കാരിനെ വിവാദത്തിലാക്കി. വിവാദത്തോട് പ്രതികരിക്കുന്നതിനിടെ മുഖ്യമന്ത്രി KSUനെതിരെ നടത്തിയ വിമർശനം പ്രശ്നം മൂർച്ഛിപ്പിച്ചു. കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ മുൻ സർക്കാരിൻെറ നിലപാട് ആവർത്തിക്കാൻ മുതിർന്നപ്പോഴും നിതിൻ രാജ് മരിച്ച കേസിലെ പ്രതി ഡോ.റാമിൻെറ അറസ്റ്റിലെ വീഴ്ചകളിലും കോടതിയിൽ നിന്നും സർക്കാരിന്
പ്രഹരമേറ്റു. കോടതിയുടെ അടിയേറ്റപ്പോഴാണ് സർക്കാർ തിരുത്തലിന് തയ്യാറായത്. പ്രിയദർശിനി ബസിലെ സ്ത്രീകളുടെ സൌജന്യ യാത്രയെകുറിച്ച് മന്ത്രി സി.പി.ജോൺ നടത്തിയ പരാമർശവും സർക്കാരിനെ വിവാദത്തിലെത്തിച്ചു.ഖേദ പ്രകടനം നടത്തിയാണ് മന്ത്രി തടി രക്ഷിച്ചത്.
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ അഴിമിതി ആരോപിച്ച കിഫ്ബി ഉൾപ്പെടെയുളള കാര്യങ്ങളിൽ ഭരണത്തിൽ എത്തിയപ്പോൾ സർക്കാരിന് പഴയ ഉത്സാഹമില്ല. അവരെ പിടിക്കും ഇവരെ പിടിക്കും എന്ന രീതിയിൽ പോകുന്ന സർക്കാരല്ലെന്നാണ് മുഖ്യമന്ത്രിയുടെ ന്യായം.









