Headlines

കണ്ണൂരില്‍ കര്‍ഷകന്‍ ജീവനൊടുക്കി; മരിച്ചത് സംസ്ഥാന പുരസ്‌കാരം നേടിയ കര്‍ഷകന്‍

ചെറുപുഴ: കണ്ണൂര്‍ ജില്ലയിലെ ചെറുപുഴയിലെ ഇടവരമ്പ് സ്വദേശിയായ കര്‍ഷകന്‍ ജീവനൊടുക്കി. ഏലിയാസ് അമ്പാട്ട് ആണ് ജീവനൊടുക്കിയത്. പതിറ്റാണ്ടുകളായി പച്ചക്കറി കൃഷി നടത്തിവരികയായിരുന്ന ഏലിയാസ് അടുത്തിടെ കടുത്ത സാമ്പത്തിക ബാധ്യതയില്‍ ആയിരുന്നു.

നാല് ദിവസം മുന്‍പാണ് കൃഷിത്തോട്ടത്തില്‍ കീടനാശിനി കുടിച്ച് തളര്‍ന്നുവീണ നിലയില്‍ ഏലിയാസിനെ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം ചികിത്സ തുടര്‍ന്നെങ്കിലും ഏലിയാസിന്റെ ജീവന്‍ രക്ഷിക്കാനായില്ല.മുഖ്യമന്ത്രിയില്‍ നിന്നും മികച്ച പച്ചക്കറി കര്‍ഷകനുള്ള പുരസ്‌കാരമടക്കം സ്വന്തമാക്കിയ വ്യക്തിയാണ് ഏലിയാസ്. ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിവരികയായിരുന്നു ഏലിയാസ്. വിവിധയിനം പച്ചക്കറികളാണ് ഇദ്ദേഹം കൃഷി ചെയ്തിരുന്നത്.എന്നാല്‍ അടുത്തിടെ വിളവെടുപ്പ് മോശമായതിനെ തുടര്‍ന്ന് കൃഷി തുടരാന്‍ ഏലിയാസ് ബുദ്ധിമുട്ടി. എങ്കിലും ബാങ്കുകളില്‍ നിന്നും വ്യക്തികളില്‍ നിന്നും വായ്പ സ്വീകരിച്ച് മുന്നോട്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ സബ്‌സിഡി കൂടി ലഭിക്കാന്‍ വൈകിയതോടെ അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായി. സര്‍ക്കാറിന്റെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ പോലും ലഭിച്ചിരുന്നില്ലെന്നും അടുത്ത ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്.ആത്മഹത്യയ്ക്ക് ശ്രമിച്ച ഏലിയാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സബ്‌സിഡി അനുവദിക്കാനുള്ള തീരുമാനമുണ്ടായതെന്നും ആ 114000 രൂപ നേരത്തെ അനുവദിച്ചിരുന്നെങ്കില്‍ ഏലിയാസ് ആത്മഹത്യ ചെയ്യില്ലായിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നുണ്ട്.നാടിനും സമൂഹത്തിനും മാതൃകയാകുന്ന രീതിയില്‍ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു ഏലിയാസ് എന്നാണ് അയല്‍ക്കാരുടെ വാക്കുകള്‍. എടുത്ത ലോണിന്റെ തിരിച്ചടവുകള്‍ കൃത്യമായി ചെയ്യാന്‍ കഴിയാത്തതിന്റെ മനോവിഷമത്തിലായിരുന്നു അദ്ദേഹമെന്നും ഇവര്‍ പറയുന്നു.